തലവേദനയായത് പിജെ ആര്‍മിയും പിജെ ഗ്രൂപ്പുകളും; പാര്‍ട്ടിയില്‍ തിരിച്ചടിക്കാതിരിക്കാന്‍ തടയിട്ട് ജയരാജന്‍
നേതാക്കളെയും മക്കളെയും താരതമ്യപ്പെടുത്തുന്നത് എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതാണെന്ന ജയരാജന്റെ വിശദീകരണത്തിന് വഴിവച്ചത് പാര്‍ട്ടി നിലപാടിനോട് വിയോജിച്ചുള്ള അണികളുടെ പരസ്യപ്രതിഷേധം. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പി ജയരാജനെ യഥാര്‍ത്ഥ കമ്യൂണിസ്റ്റായി വിശേഷിപ്പിച്ച് അണികളില്‍ ചിലര്‍ നടത്തിയ പ്രചരണങ്ങള്‍ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രചരണത്തില്‍ നിന്ന് അണികള്‍ പിന്‍മാറണമെന്ന ആവശ്യവുമായി ജയരാജന്‍ എത്തിയത്. ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയും ആന്തൂര്‍ നഗരസഭയിലെ വ്യവസായിയുടെ ആത്മഹത്യയും സിഒടി നസീറിനെതിരായ ആക്രമണവും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പി ജയരാജന്റെ ജനകീയതയും ജീവിത ശൈലിയും താരതമ്യവും ചര്‍ച്ചയുമായതാണ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയത്. പി ജയരാജനെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്നും ആദര്‍ശാത്മക ജീവിതം നയിക്കുന്നയാളെന്നും വിശേഷിപ്പിച്ചും മറ്റ് നേതാക്കളെ ഇകഴ്ത്തിയും പാര്‍ട്ടി അനുകൂല ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നിരുന്നു.
വടകര തെരഞ്ഞെടുപ്പ് സമയത്ത് പി ജയരാജന്റെ പ്രചരണത്തിനായി ഉണ്ടാക്കിയ ഫേസ്ബുക്ക് പേജുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും കണ്ണൂരിലെ മറ്റ് നേതാക്കളുമായി പി ജയരാജനെ താരതമ്യം ചെയ്ത് ചര്‍ച്ച വന്നതോടെ വിമര്‍ശനവും വിഭാഗീയതയും പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് പുറത്തേക്ക് നീളുന്ന സാഹചര്യം സൃഷ്ടിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായും ഇ പി ജയരാജന്റെ മക്കളുമായും പി ജയരാജന്റെ മക്കളെ താരതമ്യം ചെയ്തതും നിരവധി പേരിലേക്ക് ഷെയര്‍ ചെയ്യപ്പെട്ടു. ഈ നേതാക്കളുടെ മക്കള്‍ ആഡംബര ഭ്രമവും ജീവിത ശൈലിയും പിന്തുടരുമ്പോള്‍ പി ജയരാജന്റെ മക്കള്‍ ഹോട്ടലില്‍ ജോലി ചെയ്ത് ജീവിക്കുകയാണെന്നായിരുന്നു പോസ്റ്റുകള്‍. ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷയായ പി കെ ശ്യാമളയെ പുറത്താക്കണമെന്ന് പി ജയരാജനെ അനുകൂലിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുടെ പേജില്‍ പോസ്റ്റ് വന്നതും പ്രശ്നമായി. തനിക്ക് വേണ്ടി രൂപീകരിച്ച പേജുകളും ഗ്രൂപ്പുകളും പാര്‍ട്ടി നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമായി പ്രചരണം നടത്തുന്നത് ശരിയല്ലെന്നും ഗ്രൂപ്പുകളില്‍ നിന്നും പേജുകളില്‍ നിന്നും തന്റെ പേരിനെ സൂചിപ്പിക്കുന്ന പിജെ എന്നത് നീക്കണമെന്നുമായിരുന്നു പി ജയരാജന്‍ ആവശ്യപ്പെട്ടത്.
കണ്ണൂരിലെ സിപിഎമ്മില്‍ ഏറ്റവും സ്വകാര്യതയുള്ള നേതാവെന്ന് കരുതുന്ന പി ജയരാജനെ അനുകൂലിച്ചും മറ്റ് നേതാക്കളുമായി താരതമ്യം ചെയ്തുമുള്ള പ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പി ജയരാജനെ ഉപയോഗിച്ച് പാര്‍ട്ടിയെ വിമര്‍ശിക്കേണ്ടെന്നും ബിംബങ്ങളെ ഉപയോഗിച്ച് പ്രചരണം മുമ്പും ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു പിണറായിയുടെ ഒളിയമ്പ്. വടകര സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട പി ജയരാജന്‍ അണികള്‍ക്കിടയില്‍ ശക്തനാണെങ്കിലും നിലവില്‍ പാര്‍ട്ടിയില്‍ ദുര്‍ബലനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളില്‍ മാതൃകാ നേതാവായി തന്നെ ഉയര്‍ത്തിക്കാട്ടുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് ജയരാജന്റെ വിശദീകരണം.
ജില്ലയില്‍ പി ജയരാജന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എം വി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കിയതും ഈ വാദം ബലപ്പെടുത്തി. കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ മത്സരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ജില്ലാ സെക്രട്ടറിയേറ്റംഗം എ വി റസലിന് താല്‍ക്കാലിക ചുമതല മാത്രമായിരുന്നു നല്‍കിയത്. കെ എന്‍ ബാലഗോപാലിനെയും പി രാജീവിനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടും പാര്‍ട്ടിയിലെ പ്രധാനിയായ ജയരാജനെ അവഗണിച്ചതിന് പിന്നിലും ഒതുക്കാനുള്ള നീക്കമാണെന്ന് ആരോപണമുണ്ടായിരുന്നു.
ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യക്ഷയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശ്യാമളയ്ക്കെതിരായ വിമര്‍ശനം ജയരാജന്‍ അനുകൂലികളുടെ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നും ജില്ലാ നേതൃത്വത്തിനകത്ത് പരാതിയുണ്ടായിരുന്നു. സിപിഐഎം അനുകൂല സൈബര്‍ പേജുകളില്‍ പ്രധാനപ്പെട്ട പോരാളി ഷാജി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള പുറത്താക്കണമെന്ന് പോസ്റ്റിട്ടിരുന്നു. സിപിഐഎം അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇതേ ആവശ്യം ചര്‍ച്ചയായിരുന്നു. പി ജയരാജന്റെ ഇലക്ഷന്‍ പ്രചരണത്തിന് അനുഭാവികള്‍ ഉണ്ടാക്കിയ പി ജെ ആര്‍മി എന്ന പേജും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. പി ജയരാജന്‍ അനുകൂലികളുടെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സിപിഐഎമ്മിലെ മറ്റ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം വന്നത് പാര്‍ട്ടി നേതൃത്വത്തിലും അതൃപ്തി സൃഷ്ടിച്ചു.
മക്കള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണെന്നും നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നത് സദുദ്ദേശത്തോടെ അല്ലെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. ആന്തൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി ജയരാജന്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന സിപിഐഎം നേതാക്കളുടെയും മക്കളുടെയും എതിര്‍ദിശയില്‍ ആദര്‍ശാത്മക രാഷ്ട്രീയ വ്യക്തിത്വമായി പി ജയരാജനെ അണികളും ആരാധകരും പ്രതിഷ്ഠിക്കുന്നതാണ് മുമ്പും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയത്. കൊലപാതക കേസില്‍ സിബിഐ പ്രതിചേര്‍ത്തപ്പോള്‍ ജില്ലയില്‍ ഉടനീളം ജയരാജന് വേണ്ടി കൂറ്റന്‍ ഫ്ളെക്സുകള്‍ ഉയര്‍ന്നതും മ്യൂസിക് വീഡിയോകള്‍ പുറത്തുവന്നതുമൊക്കെ പിന്നീട് ജയരാജന് തന്നെ തിരിച്ചടിയായി. പിണറായിയുടെ നിയമസഭയിലെ ഒളിയമ്പും, സൈബര്‍ ഗ്രൂപ്പുകളിലെ ജയരാജന്‍ വാഴ്ത്തലും പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുമെന്ന് മനസിലാക്കിയാണ് ജയരാജന്റെ വിശദീകരക്കുറിപ്പെന്നറിയുന്നു. നിലവില്‍ സംസ്ഥാന സമിതി അംഗമാണെങ്കിലും ജയരാജന് അര്‍ഹമായ പാര്‍ട്ടി പദവിയില്ലെന്ന പരാതി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും ഉണ്ട്.