പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം, കുട്ടിയെ തോളിലേറ്റിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം, കുട്ടിയെ തോളിലേറ്റിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍
Published on

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കുട്ടിയെ തോളിലേറ്റിയ ആള്‍ കസ്റ്റഡിയില്‍. ഈരാറ്റുപേട്ട സ്വദേശി അന്‍സാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

റാലിയില്‍ കുട്ടിയെ കൊണ്ട് വന്നവരെയും സംഘാടകരെയും പ്രതിചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സംഭവത്തില്‍ പൊലീസ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ പ്രകോപനപരമായ മുദ്രാവാക്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരുന്നു.

കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വര്‍ഗീയ അജണ്ടയുടെ പ്രകടിതരൂപമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കുഞ്ഞു മനസുകളില്‍ പോലും അന്യമത വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്ന വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ആലപ്പുഴയില്‍ വച്ച് നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ ഒരു കൊച്ചു ബാലന്‍ വിളിക്കുന്ന കൊലവിളി മുദ്രാവാക്യം. കേരളത്തിലെ മതേതര അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതാണ് മുദ്രാവാക്യത്തിലെ വരികളെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

logo
The Cue
www.thecue.in