ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; നീക്കങ്ങള്‍ ഉറ്റുനോക്കി കോണ്‍ഗ്രസ്

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; നീക്കങ്ങള്‍ ഉറ്റുനോക്കി കോണ്‍ഗ്രസ്

ബിജെപിയിലേക്കില്ലെന്ന് വിശദീകരിച്ച് രാജസ്ഥാന്‍ ഉപമുഖ്യന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് പ്രതികരണം. എന്‍ഡി ടിവി യോടായിരുന്നു മറുപടി. തിങ്കളാഴ്ചത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് യോഗത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് നീക്കം. കൂടാതെ സച്ചിന്‍ പൈലറ്റ് ഇന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡയെ കാണുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി 42 കാരനായ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു സംഘം എംഎല്‍എമാരെ ഒപ്പം നിര്‍ത്തി അദ്ദേഹം ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പരുങ്ങലിലായത്. അതേസമയം സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും അശോക് ഗെഹ്ലോട്ട് വിഭാഗവും. അദ്ദേഹവും എംഎല്‍എമാരും ഡല്‍ഹിയിലാണ് ക്യാംപ് ചെയ്യുന്നത്. തന്റെയൊപ്പം 30 എംഎല്‍എമാരുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അവകാശവാദം. എന്നാല്‍ 15 ല്‍ താഴെ എംഎല്‍എമാരേ ഉള്ളൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. 200 അംഗ നിയമസഭയില്‍ 109 പേരുടെ പിന്‍തുണ ഉറപ്പാക്കാനാകുമെന്നാണ് ഗെഹ്‌ലോട്ടിന്റെ ആത്മവിശ്വാസം. ഭൂരിപക്ഷം തെളിയിക്കാന്‍ 101 പേരുടെ പിന്‍തുണ മതി.

Related Stories

No stories found.
logo
The Cue
www.thecue.in