പിവി അന്‍വറിന്റെ അധിക ഭൂമി സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

പിവി അന്‍വറിന്റെ അധിക ഭൂമി സംബന്ധിച്ച് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

പി.വി. അന്‍വര്‍ എം.എല്‍.എയുടെ അധിക ഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആദായ നകുതി വകുപ്പിന് നല്‍കിയ രേഖകളില്‍ അന്‍വര്‍ തനിക്ക് വരുമാനമില്ലെന്നാണ് കാണിച്ചിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്ത് വിവരങ്ങളില്‍ 207 ഏക്കര്‍ ഭൂമി കൈവശമുള്ളതായി പറയുന്നുണ്ട്.

പി.വി അന്‍വര്‍ നല്‍കിയ സത്യപ്രസ്താവനയടക്കം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ കെ. വി ഷാജി ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അതേസമയം അധിക ഭൂമി കൈവശം വെച്ചതിന് പി. വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ കേസ് എടുക്കണം എന്ന് ലാന്റ് ബോര്‍ഡ് ഉത്തരവ് ഇട്ടിരുന്നു. മൂന്ന് വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പായിട്ടില്ല. ഉത്തരവ് നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് അറിയാനായിരുന്നു നിര്‍ദേശം നല്‍കിയത്.

മിച്ച ഭൂമി കണ്ടുകെട്ടാന്‍ കഴിഞ്ഞ മാര്‍ച്ച് 24നാണ് കോടതി ഉത്തരവിട്ടത്. സംഭവത്തെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടു കെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു പ്രതിഷേധത്തിന് കാരണമായത്. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദിവാസികളും ഭൂരഹിതരും സമരം നടത്തുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in