ഗോഡ്‌സെ അനുയായി കോണ്‍ഗ്രസില്‍; കുടുംബത്തിലേക്കുള്ള മടങ്ങി വരവെന്ന് ഹിന്ദു മഹാസഭാ നേതാവ്

ഗോഡ്‌സെ അനുയായി കോണ്‍ഗ്രസില്‍; കുടുംബത്തിലേക്കുള്ള മടങ്ങി വരവെന്ന് ഹിന്ദു മഹാസഭാ നേതാവ്

നാഥുറാം ഗോഡ്‌സെയെ പരസ്യമായി അനുകൂലിച്ച ഹിന്ദു മഹാസഭാ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോഡ്‌സെയെ പരസ്യമായി പിന്തുണച്ച ബാബുലാല്‍ ചൗരസ്യയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബാബുലാല്‍ ചൗരസ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ബാബുലാല്‍ ചൗരസ്യ പാര്‍ട്ടിയില്‍ ചേരുന്നതിന്റെ ചിത്രങ്ങള്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചു. കുടുംബത്തിലേക്കുള്ള മടങ്ങി വരവെന്ന് ബാബുലാല്‍ ചൗരസ്യ പ്രതികരിച്ചു. ഗോഡ്‌സെയെ അനുകൂലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മുമ്പ് കോണ്‍ഗ്രസുമായി സഹകരിച്ചുവെന്നും ബാബുലാല്‍ ചൗരസ്യ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്ന് പര്‍വീണ്‍ പഥക് എം.എല്‍.എ വ്യക്തമാക്കി. ഹിന്ദുമഹാസഭ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഗാന്ധി കുടുംബം ഹൃദയവിശാലരാണ്. പിതാവിനെ കൊന്നവരോട് പോലും രാഹുല്‍ഗാന്ധി ക്ഷമിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ ഹൃദയവിശാതയും മൂല്യങ്ങളുമാണ് ഗോഡ്‌സെയെ ആരാധിച്ച വ്യക്തി ഗാന്ധിജിയെ ആരാധിക്കാന്‍ കാരണമെന്നും കോണ്‍ഗ്രസ് പറയുന്നു.

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ഗാന്ധിക്കൊപ്പമാണോ ഗോഡ്‌സെയ്‌ക്കൊപ്പമാണോയെന്നായിരുന്നു കമല്‍നാഥ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ചോദിച്ചിരുന്നത്. അതിനുള്ള ഉത്തരമാണ് കമല്‍നാഥ് ഇപ്പോള്‍ തന്നിരിക്കുന്നതെന്നും ബി.ജെ.പി വക്താവ് രാഹുല്‍ കോത്താരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in