സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്തും; ഹരിത നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം

സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്തും; ഹരിത നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം

സംഘടനാ നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടതുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് ലീഗിലെ ഒരു വിഭാഗം. എം.കെ. മുനീര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ. മജീദ് എന്നീ നേതാക്കളാണ് ഹരിതാ നേതാക്കള്‍ക്കെതിരെ നടപടി പാടില്ലെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഹരിതാ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ലീഗില്‍ നിന്നും ആവശ്യം ഉയരുന്നിതനിടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചത്.

ഹരിതാ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി എതിരാളികള്‍ ചിത്രീകരിക്കുമെന്നും നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.

വനിതകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല ലീഗിന്റേതെന്നാണ് മുനീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ഹരിത നേതാക്കളോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് ഹരിത ഭാരവാഹികള്‍ അറിയിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. നവാസും അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് 10 വനിതാ നേതാക്കള്‍ പരാതി നല്‍കിയത്.

നവാസ് അശ്ലില ചുവയോടെ സംസാരിച്ചെന്നും ജന.സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല, ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. സ്ത്രീകളെ 'തൊലിച്ചികള്‍' എന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് അധിക്ഷേപിച്ചതെന്നും ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in