'ട്രാബിയോക്ക്' കാമ്പസിലെ ലഹരി ഗ്യാംഗ്, ആക്രമിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; അപര്‍ണ ഗൗരി ആക്രമിക്കപ്പെട്ടതില്‍ എസ്.എഫ്.ഐ

'ട്രാബിയോക്ക്' കാമ്പസിലെ ലഹരി ഗ്യാംഗ്, ആക്രമിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; അപര്‍ണ ഗൗരി ആക്രമിക്കപ്പെട്ടതില്‍ എസ്.എഫ്.ഐ

വയനാട് മേപ്പാടി ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരി ചികില്‍സയില്‍ കഴിയുകയാണ്. മേപ്പാടിയില്‍ സംഭവിച്ചതില്‍ കെ.എസ്.യുവിനും എംഎസ്എഫിനും പങ്കുണ്ടെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.

അപര്‍ണ ഗൗരി
അപര്‍ണ ഗൗരി

ലഹരി സംഘത്തിന്റെ പക, ട്രാബിയോക്ക് ലഹരി ഗ്യാംഗ്

കേരളത്തിലെ കലാലയങ്ങളില്‍ ലഹരിയുടെ മൊത്തവ്യാപാരികള്‍ കെ.എസ്.യുവും എംഎസ്എഫും ആണെന്ന വാദമൊന്നും ഞങ്ങള്‍ക്കില്ല. പക്ഷെ മേപ്പാടിയില്‍ സംഭവിച്ചതില്‍ കൃത്യമായും ഇവരുടെ സാനിദ്ധ്യമുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി അവര്‍ ഈ സംഘങ്ങളെ ഉപയോഗിക്കുകയായിരുന്നു. മേപ്പാടിയിലെ പൊളി ടെക്നിക്ക് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഒരു ലഹരി ഗ്യാങ് ആണ് ട്രാബിയോക്ക്. അവരാണ് കോളേജില്‍ ലഹരി എത്തിക്കുന്നതും വിദ്യാര്‍ത്ഥികളെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും. കോളേജിന് സമീപത്തായി മൂന്ന് വീടുകള്‍ വാടകക്കെടുത്തതാണ് ഈ സംഘം ലഹരി ഉപയോഗം നടത്തുന്നത്. പലപ്പോഴും എസ്എഫ്ഐ ഇത് പോലീസിനെ അറിയിക്കുകയും റെയിഡ് നടക്കുകയും ചെയ്തിട്ടുണ്ട്. അപര്‍ണ ഗൗരിയുള്‍പ്പെടെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഈ ലഹരി സംഘങ്ങള്‍ക്കെതിരെ ശക്തമായി തന്നെ നിലപാടെടുത്തിരുന്നു. ഇതിന്റെ പകയാണ് അവരെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള ഉദ്യമത്തിലേക്ക് എംഎസ്എഫിനെയും കെഎസ്യുവിനെയും നയിച്ചത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തിരിക്കുകയായിരുന്നു ലഹരിസംഘം. സംഘര്‍ഷം തടയാനെത്തിയ പോലീസിനെ വരെ ആക്രമിക്കുന്ന നിലയുണ്ടായി.

ലഹരിവാഹകരെയും കച്ചവടക്കാരെയും എസ്.എഫ്.ഐ തുറന്നുകാട്ടും, സ്‌ക്വാഡ് സജീവമായുണ്ട്

കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ സജീവമാകുകയും വിദ്യാര്‍ത്ഥികള്‍ അതിന്റെ ഇരകളാകുകയും ചെയ്യുന്നത് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെതിരെ എസ്എഫ്ഐ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ഓരോ കോളേജിലും കോളേജ് ഹോസ്റ്റലിലും പ്രത്യേക സ്‌ക്വാഡുകള്‍ എസ്എഫ്ഐ രൂപീകരിച്ചിട്ടുണ്ട്. ലഹരിവാഹകരെയും ഉപയോഗിക്കുന്നവരെയും കച്ചവടം നടത്തുന്നവരെയും കണ്ടെത്തി ബന്ധപ്പെട്ടവരെ വിവരമറിയിക്കുക എന്നതാണ് സ്‌ക്വഡിന്റെ ലക്ഷ്യം. അത് വിജയകരമായി തന്നെ പുരോഗമിക്കുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നും നല്ല പിന്തുണയും ലഭിക്കുന്നുണ്ട്.

സംഘര്‍ഷത്തിന് നേതൃത്വം കൊടുത്ത നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകും. ഇവര്‍ക്ക് കെ.എസ്.യുവും എംഎസ്എഫും നിയമസഹായം നല്‍കുന്നത് അവസാനിപ്പിക്കണണം. കാമ്പസ് തെരഞ്ഞെടുപ്പിന് വേണ്ടി വിദ്യാത്ഥികളെ ചട്ടുകമാക്കി കളിക്കുന്ന ഈ കളി തീക്കളിയാണ്.

മേപ്പാടി കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആര്‍ഷോ തന്റെ ഫെയിസിബുക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു.

മതിലിനോട് ചേര്‍ത്ത് നിര്‍ത്തി അക്രമം, അക്രമികള്‍ ലഹരിക്കടിമകള്‍

എസ്എഫ്ഐയുടെ വയനാട് ജില്ലാ ജോയന്റ് സെക്രട്ടറി കൂടിയാണ് ആക്രമിക്കപ്പെട്ട ആപര്‍ണ ഗൗരി. തലക്കും നെഞ്ചിനും പരിക്കേറ്റ് അപര്‍ണ വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുപതോളം പേരാണ് ആക്രമിച്ചതെന്ന് അപര്‍ണ പറഞ്ഞു. മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് ആക്രമിച്ചത്. ആക്രമിക്കുന്നവരില്‍ പലരും ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നു. മുമ്പ് ഈ മയക്കുമരുന്ന് സംഘത്തിന് എതിരെ പരാതി നല്‍കിയിരുന്നതിന്റെ പകയാണ് ആക്രമണത്തിന്റെ കാരണമെന്നും അപര്‍ണ പറഞ്ഞു. ആക്രമണത്തിന് ശേഷം അബോധാവസ്ഥയിലായിരുന്ന അപര്‍ണ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. മേപ്പാടി എസ്എച്ച്ഒ വിബിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതിനോടകം നാല്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മേപ്പാടി പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുല്‍, കിരണ്‍ രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷമീം എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷാനന്തരം മേപ്പാടി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in