'പടുപാമരവൃന്ദങ്ങള്‍ ഓരിയിടട്ടെ', രാജീവ്ഗാന്ധി ബയോടെക് സെന്ററിന് ഗോള്‍വാള്‍ക്കറിന്റെ പേര് തന്നെ നല്‍കുമെന്ന്‌ എം.ടി.രമേശ്

'പടുപാമരവൃന്ദങ്ങള്‍ ഓരിയിടട്ടെ', രാജീവ്ഗാന്ധി ബയോടെക് സെന്ററിന് ഗോള്‍വാള്‍ക്കറിന്റെ പേര് തന്നെ നല്‍കുമെന്ന്‌ എം.ടി.രമേശ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന നാമത്തില്‍ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടുമെന്നും, അതില്‍ സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം.ടി.രമേശ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിനു ഗുരുജിയുടെ പേര് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത പടുപാമര വൃന്ദങ്ങള്‍ ഓരിയിടട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെ എക്കാലവും താലോലിക്കുന്ന സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഗുരുജിയുടെ പേര് കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം കാണും, അത് നല്ല ഉപ്പുംകൂട്ടി കടിച്ച് സഹിക്കുക മാത്രമേ നിവര്‍ത്തിയുള്ളു.

പൂജനീയ ഗുരുജി പടുത്തുയര്‍ത്തിയ മഹാസംഘ വൃക്ഷത്തിന്റെ തണലില്‍ സ്വയം സമര്‍പ്പിച്ച് ജീവിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടില്‍ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതില്‍ സഖാക്കള്‍ക്ക് ഇത്ര ഖേദമുണ്ടായിട്ട കാര്യമില്ല.എം.എസ്.എസി ബിരുദത്തിന് ശേഷം ശാസ്ത്ര ഗവേഷണം തുടങ്ങിയ ഗുരുജിക്ക് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി സംബന്ധിച്ചും വിശാലമായ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ കോഴിക്കോട്ടെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറലിറങ്ങിയതിന്റെ പേരിലാണ്.

തന്റെ 34ആം വയസ്സില്‍ ആര്‍.എസ്.എസ് സര്‍സംഘചാലകായി 33 വര്‍ഷത്തോളം ആ പദവിയിലിരുന്ന്, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആര്‍ എസ്സിന് ശക്തിപകര്‍ന്ന ഗുരുജി പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രസ്ഥാനത്തിന് കരുത്തായി നിന്നു.ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെ. കാമ്പസ് ശ്രീ ഗുരുജി മാധവ് സദാശിവയുടെ ആദര്‍ശങ്ങള്‍ അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്. ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന നാമത്തില്‍ തന്നെ രണ്ടാമത്തെ ക്യാംപസ് അറിയപ്പെടും. അതില്‍ അത്രക്ക് സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്ക് ചിലപ്പോള്‍ മാറുമായിക്കും.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in