ടിപ്പുവിന്റെ സിംഹാസനത്തിന് പഴക്കം 5 വര്‍ഷം, മോശയുടെ അംശവടിക്ക് 2000 രൂപ; ശബരിമല ചെമ്പോലയും വ്യാജമെന്ന് കണ്ടെത്തല്‍

ടിപ്പുവിന്റെ സിംഹാസനത്തിന് പഴക്കം 5 വര്‍ഷം, മോശയുടെ അംശവടിക്ക് 2000 രൂപ; ശബരിമല ചെമ്പോലയും വ്യാജമെന്ന് കണ്ടെത്തല്‍

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ പുരാവസ്തുവെന്ന പേരില്‍ തന്റെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഭൂരിഭാഗം വസ്തുക്കളും വ്യാജമെന്ന് കണ്ടെത്തല്‍. ഇതില്‍ ഭൂരിഭാഗം സാധനങ്ങളും മോന്‍സണ് നല്‍കിയത് കിളിമാന്നൂര്‍ സ്വദേശി സന്തോഷാണ്.

മോശയുടെ അംശവടി എന്ന പേരില്‍ മോന്‍സണ്‍ പ്രചരിപ്പിച്ച ഊന്നുവടി 2000 രൂപയ്ക്കാണ് മോന്‍സണ് നല്‍കിയതെന്നാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ടിപ്പു സുല്‍ത്താന്റേതെന്ന് അകാശപ്പെട്ട സിംഹാസനത്തിന് അഞ്ച് വര്‍ഷം മാത്രമാണ് പഴക്കമുള്ളത്. ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടായിരുന്നു ഇത് പണി കഴിപ്പിച്ചത്.

80 ലക്ഷം രൂപയുടെ ശില്‍പ്പങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷില്‍ നിന്ന് വാങ്ങിയതായി മോന്‍സണ്‍ ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് സമ്മതിച്ചിരുന്നു. ഇതേതുടര്‍ന്ന് സുരേഷിനെ മോന്‍സണിന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

മോന്‍സന്റെ കൈവശമുണ്ടായിരുന്ന താളിയോലകളില്‍ ഏറിയ പങ്കും വ്യാജമാണെന്നും പുരാവസ്തുവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വ്യാജമാണ്. ആര്‍ക്കിയോലജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോണ്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in