എം.എം മണി കെ.കൃഷ്ണന്‍കുട്ടിയെ വിരട്ടുകയാണ്; വൈദ്യുതി ബോര്‍ഡിലെ അഴിമതി അന്വേഷിക്കണമെന്ന് വിഡി സതീശന്‍

എം.എം മണി കെ.കൃഷ്ണന്‍കുട്ടിയെ വിരട്ടുകയാണ്; വൈദ്യുതി ബോര്‍ഡിലെ അഴിമതി അന്വേഷിക്കണമെന്ന് വിഡി സതീശന്‍

വൈദ്യുതി ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് കെ.എസ്.ഇ.ബി ചെയര്‍മാന്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹൈഡല്‍ ടൂറിസത്തിന്റെ മറവില്‍ കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് തുച്ഛമായ വിലക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയാണെന്നും ഇതിലൂടെ ബോര്‍ഡിന് കോടികളുടെ നഷ്ടമാണുണ്ടായതെന്നും സതീശന്‍

വൈദ്യതി ബോര്‍ഡ് വിളിക്കാന്‍ പോകുന്ന കരാറിന്റെ വിശദാംശങ്ങള്‍ എന്‍ജിനീയര്‍മാര്‍ തന്നെ കരാറുകാര്‍ക്ക് ചോര്‍ത്തി കൊടുത്തു എന്നും ചെയര്‍മാന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ട്രാന്‍സ് ഗ്രിഡുമായി ബന്ധപ്പെട്ട് നടന്നത് ഏറ്റവും വലിയ അഴിമതിയാണ്. പ്രതിപക്ഷത്തിന്റെ അന്നത്തെ ആരോപണം ഇപ്പോള്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ശരി വച്ചിരിക്കുകയാണ.

ഇക്കാര്യങ്ങളൊക്കെ പുറത്ത് കൊണ്ട് വന്നത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ തന്നെയാണ്. വൈദ്യതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവച്ചാണ് ബോര്‍ഡിനുണ്ടായ കോടികളുടെ ഈ നഷ്ടം നികത്താന്‍ പോകുന്നത്.

റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ 2016 മുതല്‍ മൂന്നു കമ്പനികളില്‍ നിന്നും 580 മെഗാവാട്ട് വൈദ്യുതി വീതമാണ് ബോര്‍ഡ് വാങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മുന്‍ വൈദ്യുതി മന്ത്രിയും ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും ചെയര്‍മാന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ചെയര്‍മാന്‍ പറഞ്ഞ ഒരു ആരോപണവും നിലവിലെ വൈദ്യുതി മന്ത്രി നിഷേധിച്ചിട്ടില്ല. ഇതെല്ലാം സര്‍ക്കാരിന് മുന്നിലുള്ള കാര്യങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. മുന്‍ മന്ത്രിയാണ് ചെയര്‍മാനെ തള്ളിപ്പറഞ്ഞത്. ട്രാന്‍സ് ഗ്രിഡ് ആരോപണം നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും മുന്‍ വൈദ്യുതി മന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. നിലവിലെ വൈദ്യുതി മന്ത്രിയെ പഴയ മന്ത്രി ഭീഷണിപ്പെടുത്തുകയാണ്. എം.എം മണി കൃഷ്ണന്‍കുട്ടിയെ വിരട്ടുകയാണ്.

ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ ബോര്‍ഡിലെ അഴിമതിയെക്കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. അഴിമതി തടയാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലാളികള്‍ തിരിഞ്ഞതെന്നാണ് ചെയര്‍മാന്‍ പറയുന്നത്. സമീപകാലത്തൊന്നും കേള്‍ക്കാത്ത തരത്തിലുള്ള ആരോപണമാണ് ചെയര്‍മാന്‍ ഉന്നയിച്ചിരിക്കുന്നത്. ടെന്‍ഡര്‍ പോലുമില്ലാതെ വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി പാര്‍ട്ടി ഓഫീസല്ല. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ആര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷിക്കണം. വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in