പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ, കമ്യൂണിസ്റ്റുകള്‍ക്ക് സമരങ്ങള്‍ ചതുര്‍ത്ഥി; വിമര്‍ശനവുമായി കെ കെ രമ

പിണറായി വിജയന്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ, കമ്യൂണിസ്റ്റുകള്‍ക്ക് സമരങ്ങള്‍ ചതുര്‍ത്ഥി; വിമര്‍ശനവുമായി കെ കെ രമ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് എം.എല്‍.എ കെ.കെ. രമ. ഭരണകൂട ഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നില്‍ക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും 'സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് പിണറായി വിജയെന്നാണ് രമയുടെ വിമര്‍ശനം.

ഭയത്തോടെയും അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കുന്ന ഇതു പോലൊരു ഭരണനേതൃത്വം നാളിന്നോളമുളള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും രമ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു കെ.കെ. രമയുടെ പ്രതികരണം.

'സമരങ്ങള്‍ ചതുര്‍ത്ഥിയായിരിക്കുന്നു ഈ കപട കച്ചവട കമ്യൂണിസ്റ്റുകള്‍ക്ക്. സമരം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയനേതാക്കളെ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഭീഷണിപ്പെടുത്തുകയാണ് പിണറായി വിജയന്റെ പോലീസ് മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളില്‍ നിന്ന് ജനങ്ങളെ മുഴുവന്‍ ഒഴിപ്പിക്കുന്നത്രയും പരിഹാസ്യമായ ഭീരുത്വം കേരളം ഇതിന് മുമ്പ് എന്നെങ്കിലും കണ്ടിട്ടുണ്ടോ?! പിണറായി വിജയന്റെ സാന്നിധ്യമുള്ളതിന്റെ നിശ്ചിതകിലോമീറ്റര്‍ ചുറ്റളവില്‍ കറുപ്പ് നിറത്തിന് പോലും നിരോധനം വരുന്നുവെന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണ്?! മാധ്യമ പ്രവര്‍ത്തകരുടെ പോലും കറുത്ത മാസ്‌ക്ക് വലിച്ചൂരുകയാണ് പൊലീസ് മുഖ്യമന്ത്രിയുള്ള നഗരത്തില്‍ കറുത്ത ചുരിദാറണിഞ്ഞ് സഞ്ചരിച്ച കുറ്റത്തിന് ട്രാന്‍സ്‌ജെന്റെഴ്‌സിനെ പോലും അപമാനിച്ച് പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂടഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നില്‍ക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും 'സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് ശ്രീ.പിണറായി വിജയന്‍',' കെ.കെ. രമ പറഞ്ഞു.

ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ വായടപ്പിച്ച്, ജനാധിപത്യ പൗരസ്വാതന്ത്ര്യത്തെ തടവിലിട്ട്, കാക്കിപ്പടയെ കയറൂരിവിട്ട്, പ്രതിഷേധങ്ങളെ തല്ലിയൊതുക്കി, സമരങ്ങളേയും പ്രതിഷേധക്കാരെയും അപഹസിച്ചും അപമാനിച്ചും ധിക്കാരപൂര്‍വ്വം നാടുവാഴാമെന്ന് കരുതുന്ന കേരള മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ ജനാധിപത്യ കേരളം ഏറ്റെടുക്കും. 'സമരങ്ങളിലുടെ വളര്‍ന്ന കേരളം സമരങ്ങളിലൂടെ തന്നെ ഭരണാധികാര ധിക്കാരങ്ങളെ ചെറുക്കുമെന്നും കെ.കെ. രമ പറഞ്ഞു.

കാക്കിപ്പടകള്‍ക്കും കമാന്റോ കാവലുകള്‍ക്കും പൊലീസ് ബാരിക്കേഡുകള്‍ക്കുമകത്ത് ഒളിച്ചിരുന്ന് തന്നിഷ്ടം പോലെ ഭരിക്കാമെന്നു കരുതുന്ന പിണറായി വിജയന്റെ മൗഢ്യത്തെ പൊരുതി തോല്‍പ്പിക്കും വരെ തീര്‍ച്ചയായും കീഴടങ്ങില്ല സമരകേരളമെന്നും രമ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ് രംഗത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സുരക്ഷ കര്‍ശനമാക്കിയത്. പരിപാടികളില്‍ പങ്കെടുക്കുന്നവരോട് കറുത്ത വസ്ത്രം ധരിക്കരുതെന്നും കറുത്ത മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in