ജന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തില്‍ ആണ്‍കുട്ടിയും പുരുഷനും തമ്മില്‍ ബന്ധപ്പെടുമ്പോള്‍ എന്തിനാണ് പോക്സോ കേസ്?: എം.കെ മുനീര്‍

ജന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തില്‍ ആണ്‍കുട്ടിയും പുരുഷനും തമ്മില്‍ ബന്ധപ്പെടുമ്പോള്‍ എന്തിനാണ് പോക്സോ കേസ്?: എം.കെ മുനീര്‍

ഒരു ആണ്‍കുട്ടിയും മുതിര്‍ന്ന പുരുഷനും തമ്മില്‍ ബന്ധപ്പെടുമ്പോള്‍ പോക്സോ കേസെടുക്കുന്നത് എന്തിനാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. ജന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തില്‍ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമല്ലല്ലോ. പിന്നെ എന്തിനാണ് ഒരാണ്‍കുട്ടിയും മുതിര്‍ന്ന പുരുഷനും തമ്മില്‍ ബന്ധപ്പെടുമ്പോള്‍ പോക്സോ കേസെടുക്കുന്നതെന്നാണ് മുനീര്‍ ചോദിച്ചത്.

'കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പരിഷ്‌കാരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീകള്‍ പാന്റും ഷര്‍ട്ടും ഇട്ടാല്‍ അവര്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? എന്നും മുനീര്‍ ചോദിച്ചു.

'ഹോമോ സെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നുണ്ട്. പോക്‌സോ കേസുകളൊക്കെ എന്താണ് ശരിക്കും? പോക്‌സോ കേസുകള്‍ നിങ്ങള്‍ എന്തിനാണ് എടുക്കുന്നത്. ഒരു പുരുഷന്‍ വേറൊരു പുരുഷനുമായി, അല്ലെങ്കില്‍ ഒരു ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? എടുക്കേണ്ടല്ലോ. ജന്‍ഡര്‍ ന്യൂട്രാലിറ്റിയാണ്. അപ്പോള്‍ പോക്‌സോ ആവശ്യം ഉണ്ടോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകള്‍ ഉണ്ടാകും എന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം', എന്നാണ് മുനീര്‍ പറഞ്ഞത്.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതിനെതിരെ മുനീര്‍ നേരത്തെ എം.സ്.എഫ് സമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളുടെ മറവില്‍ മതനിരാസം കടത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്നും മുനീര്‍ പറഞ്ഞു.

ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയന്‍ പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ ഭാര്യയെ എന്തിനാണ് പാന്റും ഷര്‍ട്ടും ധരിപ്പിക്കുന്നത്? പിണറായി വിജയന് സാരി ഉടുത്തുകൂടെ എന്നും മുനീര്‍ ചോദിച്ചിരുന്നു.

പുതിയ പാഠ്യപദ്ധതിയുടെ ചര്‍ച്ചകളിലില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് ഏറെ പ്രാധാന്യം നല്‍കുന്നതില്‍ അപകടമുണ്ടെന്നും, ഇനി മുതല്‍ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു ബാത്രൂം മാത്രമേ ഉണ്ടാവുകയുള്ളു, എന്നും അത് പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനേക്കാള്‍ സാമൂഹിക നീതിയുറപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും മുനീര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in