തലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, എം.കെ. മുനീറിന് വിമര്‍ശനവും സൈബര്‍ ആക്രമണവും

തലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, എം.കെ. മുനീറിന് വിമര്‍ശനവും സൈബര്‍ ആക്രമണവും

അഫ്ഗാനില്‍ താലിബാന്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ഫേസ്ബുക്ക് പ്രതികരിച്ച എം.കെ മുനീര്‍ എം.എല്‍.എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. ആര്‍.എസ്.എസിനെതിരെ ഒരുവാക്ക് മിണ്ടാത്തവരാണ് താലിബാനെതിരെ പറയുന്നത് തുടങ്ങി വലിയ വിമര്‍ശനമാണ് മുനിറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

'അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ ജനത എന്നും കടന്നു പോയിട്ടുള്ളത്' എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മതമൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍ എന്നാണ് മുനീര്‍ പറയുന്നത്.

വിശ്വാസത്തിന്റെ ഏത് തലങ്ങള്‍ വെച്ച് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാനെ പിന്തുണച്ചും മുനീറിനെ വിമര്‍ശിച്ചുമാണ് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. 'താലിബാന്‍ പോരാളികള്‍' എന്ത് മാറ്റമാണ് അഫ്ഗാനില്‍ കൊണ്ടു വരാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണണമെന്നാണ് ഒരാളുടെ പ്രതികരണം.

'ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ ഭീകര സംഘടനയെ അധികാരത്തിലേറ്റിയ ജനതയാണ് താലിബാനെ നോക്കി ഭീകരര്‍ അധികാരം പിടിച്ചു എന്ന് പറയുന്നത്. താലിബാന്‍ പോരാളികള്‍ അഫ്ഗാനില്‍ എന്തു മാറ്റമാണ് വരുത്താന്‍ പോകുന്നത് എന്നത് കാത്തിരുന്നു കാണണം. അതിനു മുന്നേ കാളയുടെ പേറെടുക്കാനുള്ള തത്രപ്പാടിലാണ് പലരും,' എന്നാണ് കമന്റ്.

'ആര്‍.എസ്.എസിനെതിരെ ഒരു വാക്ക് പറയാത്തവനാണ് താലിബാനെ കുറിച്ച് പറയുന്നത് .ഇവന്‍ സി.എച്ചിന്റെ മകന്‍ തന്നെയാണോ' തുടങ്ങി വലയി രീതിയിലുള്ള വിമര്‍ശനങ്ങളാണ് പോസ്റ്റിന് കീഴില്‍ വന്നുകൊണ്ടിരിക്കുന്നത്.

മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടും അശനിപാതം പോലെ അവര്‍ക്കു മീതെ വീണ്ടും താലിബാന്‍ എന്ന വിപത്ത് വന്നു ചേര്‍ന്നിരിക്കുന്നു.

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരില്‍ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതവുമാണ്.

വിശ്വാസത്തിന്റെ ഏത് തലങ്ങള്‍ വെച്ച് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്. എതിര്‍ക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന, ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?

താലിബാനെ ഭയന്നാണ് അവര്‍ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാന്‍ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകള്‍ സ്‌കൂളില്‍ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനില്‍ താലിബാന്‍ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങള്‍ ജന്മം നല്‍കിയ താലിബാന്‍ പിന്നീട് അഫ്ഗാന്‍ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങള്‍ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. താലിബാന്‍ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരര്‍ത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വര്‍ഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്‌നമില്ല.

ഏതൊരു തീവ്രതയെയും എതിര്‍ക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്ലാം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക!

അഫ്ഗാന്‍ ജനതയോട് ഐക്യപ്പെടുന്നു.

അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ലോകം മുന്നോട്ട് വരട്ടെ...

Related Stories

No stories found.
logo
The Cue
www.thecue.in