'വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത് മനുഷ്യാവകാശം പരിഗണിക്കാത്ത പ്രവൃത്തി' ;കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ആര്‍ ബിന്ദു

'വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത് മനുഷ്യാവകാശം പരിഗണിക്കാത്ത പ്രവൃത്തി'
;കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് ആര്‍ ബിന്ദു

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമാണ് ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും മന്ത്രി ആര്‍.ബിന്ദു ആവശ്യപ്പെട്ടു.

ചടയമംഗലത്തെ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയിലെ പരീക്ഷാ കേന്ദ്രത്തിലാണ സംഭവം. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരായിരുന്നു പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ എസ്പിയ്ക്ക് നിര്‍ദേശം നല്‍കി.

സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ആണ്‍കുട്ടികളും പുരുഷ അധ്യാപകരുമുള്ള ഹാളിലിരുന്നായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പല വിദ്യാര്‍ഥിനികളും പരീക്ഷാ ഹാളില്‍ കരയുകയായിരുന്നു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in