'ട്രയിന്‍ ഏര്‍പ്പാടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലില്‍', അതിഥിതൊഴിലാളികളുടെ യാത്രയയപ്പ് സാമൂഹിക അകലം ലംഘിച്ചെന്ന് പരാതി

'ട്രയിന്‍ ഏര്‍പ്പാടാക്കിയത് മുഖ്യമന്ത്രിയുടെ ഇടപെടലില്‍', അതിഥിതൊഴിലാളികളുടെ യാത്രയയപ്പ് സാമൂഹിക അകലം ലംഘിച്ചെന്ന് പരാതി

കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ അതിഥി തൊഴിലാളികളുടെ യാത്രയയപ്പ് വിവാദത്തില്‍. ബിഹാര്‍ സ്വദേശികളായ അറുപത് തൊഴിലാളികളെ യാത്രയാക്കാന്‍ സംഘടിപ്പിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാണ് പരാതിയുയരുന്നത്. യോഗത്തില്‍ സിപിഐഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നാട്ടിലെത്തിയാല്‍ പറയണമെന്നും എല്ലാ സൗകര്യവും ഒരുക്കിയത് കേരളാ സര്‍ക്കാര്‍ ആണെന്നും പറയുന്നുണ്ട്. ഇത് തരം താണ രാഷ്ട്രീയ പ്രചരണമാമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

ഈ ട്രെയിന്‍ തന്നെ ഏര്‍പ്പാടാക്കി തന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേരറിയോ, നാട്ടില്‍ പോയാല്‍ കേരളത്തിലെ കാര്യങ്ങളെല്ലാം നിങ്ങള്‍ പറയണം. നിങ്ങള്‍ക്കിവിടെ സുഖമായിരുന്നില്ലേ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയത് വഴി കേരളാ സര്‍ക്കാരാണ് ഇങ്ങനെ തീരുമാനമെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ട് കെഎസ്ആര്‍ടിസി ബസ് സര്‍ക്കാരാണ് ഏര്‍പ്പാടാക്കി തന്നത്. പ്രസിഡന്റ് ടിവി ലക്ഷ്മി അതിഥി തൊഴിലാളികളോട് പറയുന്നു. പരിഭാഷകന്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്ത് നല്‍കുന്നുണ്ട്.

യാത്രയുടെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് തൊഴിലാളികളെ വിളിച്ചുകൂട്ടിയതെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ടിവി ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പേര് ചോദിച്ചതില്‍ അപാകതയില്ലെന്നും ടി.വി ലക്ഷ്മി.

പഞ്ചായത്ത് പ്രസിഡന്റ് തൊഴിലാളികളോട് സംസാരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. സഖാക്കളേ ഇത്ര ചീപ്പാകരുതെന്ന് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.സിദ്ദീഖ്. സിപിഐഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചാണ് യോഗമെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് എസ്പിക്ക് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും ചീപ്പായി രാഷ്ട്രീയം കളിക്കുന്നവര്‍ കൊറോണയേക്കാള്‍ ഭീകരമാണെന്ന് ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.. ഈ ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ആരും പട്ടിണി കിടന്നു മരിച്ചിട്ടില്ലെന്ന് ഈ കമ്യൂണിസ്റ്റ് കൂപമണ്ഡൂകങ്ങള്‍ക്കുമാത്രമാണ് അറിയാത്തതെന്നും സുരേന്ദ്രന്‍.

Related Stories

No stories found.
logo
The Cue
www.thecue.in