ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകളൊഴിവാക്കാമെന്ന് സന്ദേശം; അഴിമതിക്കാരുടെ മുന്നില്‍ തലകുനിക്കാനില്ലെന്ന് മനീഷ് സിസോദിയ

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകളൊഴിവാക്കാമെന്ന് സന്ദേശം; അഴിമതിക്കാരുടെ മുന്നില്‍ തലകുനിക്കാനില്ലെന്ന് മനീഷ് സിസോദിയ

എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ തന്റെ പേരിലുള്ള എല്ലാ കേസുകളും ഒഴിവാക്കിത്തരാമെന്ന സന്ദേശം ലഭിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിവാദ മദ്യനയത്തിലെ ക്രമക്കേടുകള്‍ ആരോപിച്ചുകൊണ്ട് തലസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് സിബിഐ, ഇഡി കേസുകൾ ഒഴിവാക്കിത്തരാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സിസോദിയ ആരോപിക്കുന്നത്. വെള്ളിയാഴ്ച മനീഷ് സിസോദിയയുടെ വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

എന്നാല്‍ സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നാലും ആരുടെ മുന്നിലും തല കുനിക്കില്ലെന്ന് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

'എനിക്ക് ബിജെപിയുടെ പക്കല്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ എന്റെ പേരിലുള്ള എല്ലാ ഇ.ഡി/ സി.ബി.ഐ കേസുകളും റദ്ദാക്കാം. ബി.ജെ.പിയോടുള്ള എന്റെ മറുപടി ഇതാണ്; ഞാന്‍ മഹാറാണാ പ്രതാപിന്റെ പിന്മുറക്കാരനാണ്, അതിലുപരി, ഒരു രജപുത്രനാണ്, സ്വന്തം ജീവന്‍ വരെ നല്കാന്‍ തയ്യാറാണ്. എന്നാല്‍ അഴിമതി നടത്തുന്ന ആരുടെ മുന്നിലും തലകുനിക്കില്ല, നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം', സിസോദിയ ട്വീറ്റ് ചെയ്തു.

അടുത്ത രണ്ടു ദിവസം പൊതുപരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനൊപ്പം ഗുജ്റാത്തിലേക്ക് പോകാനിരിക്കുകയാണ് സിസോദിയ.

'ഞാന്‍ മുഖ്യമന്ത്രിയോടൊപ്പം ഗുജറാത്തിലേക്ക് പോവുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളിലായി ദ്രുതഗതിയില്‍ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും പഞ്ചാബ് എത്രപെട്ടെന്നാണ് ആ വഴിയിലേക്കെത്തിയത് എന്നതിനെക്കുറിച്ചും അവരോട് പറയാന്‍. ഇരുപത്തിയേഴ് വര്‍ഷങ്ങളായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പി ഈ പറഞ്ഞ മേഖലകളിലൊന്നും യാതൊന്നും ചെയ്തിട്ടില്ല. ഗുജറാത്തിലെ ജനങ്ങള്‍ ദാരിദ്ര്യം കൊണ്ട് വലയുകയാണ്. അവര്‍ കെജരിവാളിന് ഒരു അവസരം നല്‍കും. ഇരുപത്തേഴ് വര്‍ഷങ്ങള്‍ കൊണ്ട് ബി.ജെ.പിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഞങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ചെയ്തു കാണിക്കും.' സിസോദിയ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ഡല്‍ഹി എക്‌സൈസ് നിയമം മദ്യവില്പന പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കുന്നതായിരുന്നു. നിയമം നടപ്പാക്കിയതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ലെഫ്. ഗവര്‍ണ്ണര്‍ വിനോയ് കുമാര്‍ സക്സേന സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച്ച സിസോദിയയുടെ വീടടക്കം ഏഴു സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തി. വിവാദമായ മദ്യ നയം ജൂലൈയില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

സിസോദിയ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ ബി.ജെ.പി. നേതാവ് കപില്‍ മിശ്ര രംഗത്തെത്തി.

'ജീവിതകാലം മുഴുവന്‍ ഔറംഗസേബിനെ ആരാധിച്ച ഒരാള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മഹാറാണാ പ്രതാപിനെ ഓര്‍ക്കുന്നു. പിടിക്കപ്പെടുമ്പോള്‍ എല്ലാ അഴിമതിക്കാരും, മോഷ്ടാക്കളും ഇതുപോലെ കരയും.' കപില്‍ മിശ്ര പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in