കാര്യസാധ്യത്തിനായി അഞ്ച് തവണ പാര്‍ട്ടി മാറി; ഗവര്‍ണറുടെ ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍

കാര്യസാധ്യത്തിനായി അഞ്ച് തവണ പാര്‍ട്ടി മാറി; ഗവര്‍ണറുടെ ഉപദേശം വേണ്ടെന്ന് വിഡി സതീശന്‍

ഗവര്‍ണര്‍ ആകുന്നതിന് മുന്‍പ് കാര്യസാധ്യത്തിനായി ഒരു ഭിക്ഷാംദേഹിയെ പോലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ മാറി മാറി നടന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ഉപദേശങ്ങള്‍ സ്വീകരിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ തിരുവനന്തപുരത്തെ സംഘ്പരിവാര്‍ വക്താവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യം കണ്ണൂര്‍ വി.സി നിയമനത്തില്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിന് ഗവര്‍ണര്‍ കൂട്ടു നിന്നു. രണ്ടാമതായി ലോകായുക്ത ഭേഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. ഇപ്പോള്‍ നയപ്രഖ്യാപനം നടത്തില്ലെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടിച്ചു. ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഗവര്‍ണറോട് പറയാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഉപയോഗിക്കേണ്ട ഭാഷയല്ല ആരിഫ് മുഹമ്മദ് ഖാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് മറുപടി കൊടുക്കേണ്ടതും അതേ ഭാഷയിലാണ്. ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ ഒപ്പുവയ്‌ക്കേണ്ടത് തന്റെ ബാധ്യതയാണെന്നു പറഞ്ഞ ഗവര്‍ണര്‍ തന്നെയാണ് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കില്ലെന്ന് പറഞ്ഞതും. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി അഞ്ചു തവണ പാര്‍ട്ടി മാറിയൊരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അപൂര്‍വമായിരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in