നാരദ കോഴക്കേസിൽ രണ്ട് തൃണമൂൽ മന്ത്രിമാർ അറസ്റ്റിൽ, മമത സിബിഐ ആസ്ഥാനത്തെത്തി; നാടകീയ രംഗങ്ങൾ

നാരദ കോഴക്കേസിൽ രണ്ട് തൃണമൂൽ മന്ത്രിമാർ അറസ്റ്റിൽ, മമത സിബിഐ ആസ്ഥാനത്തെത്തി; നാടകീയ രംഗങ്ങൾ

നാരദ കോഴക്കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനു പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ. അറസ്റ്റ് ചെയ്ത മന്ത്രിമാർക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ആസ്ഥാനെത്തി. എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസറോട് ആവശ്യപ്പെട്ടത് .

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിര്‍ഹാദ് ഹക്കീമിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നും സിബിഐ കസ്റ്റഡിയിലെടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഫിര്‍ഹാദ് ഹക്കീമിന്റെ ആരോപണം. മന്ത്രിയായ സുബ്രതോ മുഖര്‍ജിയേയും തൃണമൂല്‍ എം.എല്‍.എ. മദന്‍ മിത്രയേയും മുന്‍ എം.എല്‍.എ. സോവന്‍ ചാറ്റര്‍ജിയേയും സി.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫിര്‍ഹാദ് ഹക്കീമിന്റെ വസതിയിൽ എത്തിയതിന് ശേഷമാണ് മമ്ത ബാനർജി സിബിഐ ആസ്ഥാനത്ത് എത്തിയത്.

എം.എല്‍.എമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ സ്പീക്കറെ സമീപിക്കാതെ നേരിട്ട് ഗവര്‍ണറില്‍ നിന്ന് അനുമതി തേടിയാണ് മന്ത്രിമാരേയും എംഎല്‍എമാരേയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസില്‍ സി.ബി.ഐ. ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നാല് പേരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കുന്നത് വരെ ഇവര്‍ പോലീസ് ലോക്കപ്പില്‍ തുടരേണ്ടി വരും.

ബിഐ കസ്റ്റഡിയിലെടുത്ത നാല് പേരും നാരദ കോഴക്കേസ് കാലത്ത് 2014ലെ മമത ബാനര്‍ജി സര്‍ക്കാരില്‍ അംഗങ്ങളായിരുന്നു. സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ. എന്നാൽ പിന്നീട് ഇരുവരും ബിജെപിയിൽ ചേർന്നിരുന്നു.

നാരദ ന്യൂസ് പോര്‍ട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. 2016 ല്‍ പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിര്‍സയടക്കമുള്ള പശ്ചിമ ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബര്‍ദ്വാന്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അന്ന് മിര്‍സ. കേസില്‍ അന്വേഷണം നടത്താന്‍ 2017-ലാണ് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in