അച്ഛന്റെ സ്ഥാപനത്തില്‍ തീപിടിത്തം പിന്നാലെ കൊലപാതകം; വിനീഷ് ദൃശ്യയെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെയെന്ന് സൂചന

അച്ഛന്റെ സ്ഥാപനത്തില്‍ തീപിടിത്തം പിന്നാലെ കൊലപാതകം; വിനീഷ് ദൃശ്യയെ കൊലപ്പെടുത്തിയത് വ്യക്തമായ ആസൂത്രണത്തോടെയെന്ന് സൂചന

മലപ്പുറത്തെ പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് കൊലപാതികയുടെ മൊഴിയില്‍ നിന്നും തെളിയുന്നു. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകള്‍ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാള്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കഴിഞ്ഞദിവസം ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകള്‍ ദൃശ്യ വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും നാട്ടുകാരറിഞ്ഞത്. യുവതി വീട്ടില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി.

വിനീഷ് ആസൂത്രിതമായാണ് ബാലചന്ദ്രന്റെ കട അഗ്നിക്കിരയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ ഒരുമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയിരുന്നു. അതോടെ ബാലചന്ദ്രന്‍ തിരികെ വീട്ടില്‍ എത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള സി.കെ. ടോയ്സില്‍ തീപ്പിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഗോഡൗണ്‍ ഉള്‍പ്പെടെ പത്ത് കടമുറികളിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

ഇന്ന് രാവിലെ ബാലചന്ദ്രന്‍ തീ പിടുത്തമുണ്ടായ കടയിലേക്ക് പോയപ്പോളാണ് വീടിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്ന വിനീഷ് വീട്ടിലേക്കു കയറി വന്ന് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്. രക്ഷിക്കാനായി എത്തിയ സഹോദരിയ്ക്കും പരിക്കുകള്‍ ഉണ്ട്. ദൃശ്യയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല. പെരിന്തല്‍മണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനോദിന്റെ വീട്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നതായാണ് വിവരം. ഇയാള്‍ ദൃശ്യയോട് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. യുവാവിന്റെ ശല്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ ദൃശ്യയുടെ വീട്ടുകാര്‍ ഇയാള്‍ക്കെതിരേ പരാതിയും നല്‍കിയിരുന്നത്രേ. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച് നശിപ്പിക്കുന്നതിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in