തൃത്താലയില്‍ കടപുഴകി വി.ടി; ജയിച്ചു കയറി എം.ബി.ആര്‍

തൃത്താലയില്‍ കടപുഴകി വി.ടി; ജയിച്ചു കയറി എം.ബി.ആര്‍

ഇടതുപക്ഷത്തിന് അഭിമാന പോരാട്ടങ്ങളിലൊന്നായിരുന്നു തൃത്താല. സ്ഥാപക നേതാക്കളില്‍ ഒരാളായ എ.കെ.ജിയെ അപമാനിച്ചുവെന്നതായിരുന്നു തൃത്താലയിലെ കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എ വി.ടി ബല്‍റാമിനെതിരെയുള്ള വിരുദ്ധ വികാരത്തിന് പ്രധാന കാരണം. യുവ നേതാവ് എം.ബി രാജേഷിനായിരുന്നു തൃത്താലയില്‍ ചുവന്ന കൊടി വീണ്ടും പാറിക്കുവാനുള്ള നിയോഗം. ഇഞ്ചോടിഞ്ച് പോരാട്ടമെന്നായിരുന്നു ചാനല്‍ സര്‍വേകളിലെ കണ്ടെത്തല്‍. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മാറി മറഞ്ഞു തൃത്താലയിലെ ലീഡ്. പ്രവചനാതീതമെന്ന സര്‍വേ ഫലത്തെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുകയായിരുന്നു. പിരിമുറുക്കത്തിനൊടുവില്‍ വിജയം ഇടതുപക്ഷത്തിനായിരുന്നു. രണ്ടാം പിണറായി സര്‍ക്കാറില്‍ എം.ബി രാജേഷ് തൃത്താലയെ പ്രതിനിധീകരിക്കും.

പാലക്കാട് ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു തൃത്താല. രാഹുല്‍ ബ്രിഗേഡിലെ വി.ടി ബല്‍റാമിലൂടെ കോണ്‍ഗ്രസ് ഇടതു ആധിപത്യത്തിന് തടയിട്ടു. രണ്ട് തവണ തിരിച്ചടി നേരിട്ടതോടെ മണ്ഡലം തിരിച്ചു പിടിക്കുകയെന്നത് സി.പി.എമ്മിനും അഭിമാന പ്രശ്‌നമായി മാറി.

സി.പി.എമ്മിന് അടിത്തറയുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളിലൂടെ വി.ടി ബല്‍റാം തൃത്താലയെ തനിക്ക് അനുകൂലമാക്കി നിര്‍ത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതിന് തിരിച്ചടിയായ സി.പി.എമ്മിലെ വിഭാഗീയത ഇല്ലാതാക്കിയെന്നതും എം.ബി രാജേഷിന്റെ വിജയത്തിന് കാരണമായി. എം.ബി രാജേഷിനൊപ്പം വിജയം നേടാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് തൃത്താല തിരിച്ചു പിടിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in