ശ്രീലങ്കയില്‍ നിന്ന് ഐഎസ് ഭീകരര്‍ ലക്ഷദ്വീപിനെ ഉന്നംവെച്ച് നീങ്ങുന്നതായുള്ള ഐബി റിപ്പോർട്ട് നിഷേധിച്ച് ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍നിന്നും രാജിവെച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം. വിവരം നല്‍കിയവരാണ് അതിനുള്ള ഉത്തരം നൽകേണ്ടത്. ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമെന്നും ഹാഷിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 2019ലായിരുന്നു 15 ഐസ് ഭീകരര്‍ ലക്ഷദ്വീപിനെ ഉന്നംവെച്ച് നീങ്ങുന്നുണ്ടെന്ന് ഇന്റലിജന്റ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തതായുള്ള വാർത്തകൾ പുറത്ത് വന്നത്.
മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ബിജെപിയിൽ നടക്കുന്നത് . ഞങ്ങള്‍ തീവ്രവാദികളാണ് എന്ന രീതിയിലുള്ള ആരോപണം വന്നപ്പോള്‍ അതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുക പോലും ചെയ്തില്ല. പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ മനംമടുത്താണ് രാജിയെന്നും ഹാഷിം പറഞ്ഞു. ദ്വീപിലെ വിഷയങ്ങളുമായും രാജിയുമായും ബന്ധപ്പെട്ട് തണുപ്പന്‍ പ്രതികരണമായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
കച്ചവട താല്‍പര്യങ്ങളാണ് അഡ്മിനിസ്ട്രേറ്റർക്ക് ഉള്ളത് . ഗുണ്ടാ നിയമം എന്തിന് ചുമത്തി എന്ന ചോദ്യം തങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുകയാണ് . പച്ചക്കറികള്‍ ഇവിടെ ദുര്‍ലഭമാണ്. കപ്പലില്‍ കേരളത്തില്‍ നിന്നും വരുന്ന പച്ചക്കറികള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്താന്‍ ദ്വീപുകാര്‍ക്ക് ബുദ്ധിമുട്ടാണ്. ജനിച്ച കാലം മുതല്‍ മത്സ്യവും മറ്റ് മാംസാഹാരവും കഴിച്ച് ശീലിച്ചവരാണ് ഞങ്ങള്‍. ഞങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തോടും ഭക്ഷണ താല്‍പര്യത്തോടും ഒപ്പം അവര്‍ ജീവിച്ച് വളര്‍ന്ന് വന്ന ചുറ്റുപാടുകളോടും ഒട്ടും മമത കാണിക്കാതെ നടത്തിയ നീക്കമാണ് ഇത്’.