സ്‌നേഹവും പിന്തുണയും കത്തുകളിലൂടെ എത്തി; വായിച്ച് കുറവിലങ്ങാട് സിസ്റ്റര്‍മാര്‍

സ്‌നേഹവും പിന്തുണയും കത്തുകളിലൂടെ എത്തി; വായിച്ച് കുറവിലങ്ങാട് സിസ്റ്റര്‍മാര്‍

വിത്ത് ദ നണ്‍/ അവള്‍ക്കൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായി ബിഷപ്പ് ഫ്രാങ്കോ കേസില്‍ അതിജീവിതയായ കന്യാസ്ത്രീക്ക് വന്ന കാത്തുകള്‍ വായിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.

ഇതിനോടകം നിരവധി പേരാണ് സിസ്റ്റര്‍ക്ക് പിന്തുണയറിയിച്ച് കത്തെഴുതിയത്. അതിജീവിതയായ കന്യാസ്ത്രീക്ക് എഴുതിയ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ടാണ് പലരും പിന്തുണ അറിയിച്ചത്. ഗീതുമോഹന്‍ദാസ്, ധന്യരാജേന്ദ്രന്‍, ജിഷ എലിസബത്ത്, പാര്‍വതി, കെ.ആര്‍ മീര, ജെ.ദേവിക, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പേര്‍ കന്യാസ്ത്രീക്ക് കത്തെഴുതിയിരുന്നു.

ഫ്രാങ്കോ കേസിലെ വിധിക്ക് പിന്നാലെ പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു.

സിസ്റ്റര്‍ അനുപമ പറഞ്ഞത്

ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരും. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാമല്ലോ. ആ ഒരു കാലമാണല്ലോ ഇപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യണമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അതാണ് ഈ വിധിയിയില്‍ നിന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നത് വരെ ഒന്നും ഞങ്ങള്‍ക്ക് അട്ടിമറി നടന്നതായി തോന്നിയിരുന്നില്ല.

പക്ഷേ അതിന് ശേഷം ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഞങ്ങള്‍ മരിക്കേണ്ടി വന്നാലും പോരാടും.

വിധിപകര്‍പ്പ് ഞങ്ങള്‍ക്ക് കിട്ടിയില്ല. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുണ്ട്. അതിനു പുറത്ത് തന്നെയാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്. ഞങ്ങള്‍ ഇവിടെ നിന്ന് തന്നെ പോരാട്ടം തുടരും. പുറത്തു നടക്കുന്ന ആഘോഷങ്ങളില്‍ പ്രതികരിക്കാനില്ല. കൂടെ നിന്ന നല്ലവരായ മനുഷ്യരോട് നന്ദി മാത്രമാണ് പറയാനുള്ളതെന്ന് സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in