'മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നം'; മാപ്പ് ചോദിച്ച് എം.ഡി ബിജു പ്രഭാകര്‍

'മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നം'; മാപ്പ് ചോദിച്ച് എം.ഡി ബിജു പ്രഭാകര്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാനപരമായ പ്രശ്‌നമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന സംഭവം കാട്ടാക്കടയില്‍ ഉണ്ടായത്. അച്ഛനും മകള്‍ക്കും ഇത്തരത്തിലൊരു ബുദ്ധിമുട്ട് ജീവനക്കാരില്‍ നിന്ന് നേരിടേണ്ടി വന്നതില്‍ സ്ഥാപനത്തിന്റെയും മറ്റ് നല്ലവരായ ജീവനക്കാരുടെയും പേരില്‍ മാപ്പ് ചോദിക്കുന്നു എന്നും കെ.എസ്.ആര്‍.ടി.സി യുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി കാട്ടാക്കട യൂണിറ്റിലായിരുന്നു അച്ഛനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. മകളുടെ യാത്രാ കണ്‍സഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആമച്ചല്‍ സ്വദേശി പ്രേമനനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി സസ്‌പെന്റ് ചെയ്തിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തിരുത്തുവാന്‍ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും... അങ്ങനെ ചെയ്തില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല...

പ്രിയപ്പെട്ടവരെ,

തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ല്‍ കെ.എസ്.ആര്‍.ടി.സി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായത്... പ്രസ്തുത സംഭവത്തില്‍ ഞാന്‍ അതീവമായി ഖേദിക്കുന്നു...

ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആര്‍.ടി.സി എന്ന മഹാ പ്രസ്ഥാനത്തില്‍... കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്നു പോന്നിരുന്നു...

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്... ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം... അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ... ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികള്‍ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു... അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാന്‍ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു...

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യബോധം നമുക്കേവര്‍ക്കും ഉണ്ടാകേണ്ടതാണ്, എന്നാല്‍ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്‌നക്കാര്‍ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആര്‍ടിസിക്കും അതിലെ ജീവനക്കാര്‍ക്കും നിങ്ങള്‍ നാളിതുവരെ നല്‍കിവന്നിരുന്ന സ്‌നേഹവും സഹകരണവും ആത്മാര്‍ത്ഥതയും തുടര്‍ന്നും ഉണ്ടാകണമെന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിക്കുന്നു...

സ്‌നേഹപൂര്‍വ്വം,

നിങ്ങളുടെ സ്വന്തം

ബിജുപ്രഭാകര്‍ ഐ. എ. എസ്

സെക്രട്ടറി ട്രാന്‍സ്‌പോര്‍ട്ട് & ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി

Related Stories

No stories found.
logo
The Cue
www.thecue.in