ശങ്കർ മോഹൻ പുറത്ത്; രാജി കൊണ്ട് എല്ലാം തീരില്ലെന്നും സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാർഥികൾ

ശങ്കർ മോഹൻ പുറത്ത്; രാജി കൊണ്ട് എല്ലാം തീരില്ലെന്നും സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാർഥികൾ

ജാതി വിവേചന ആരോപണം നേരിട്ട കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർമോഹൻ രാജി വച്ചു. ഇന്ന് 12 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാജി കൈമാറുകയായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രാജിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്. എന്നാൽ ഡയറക്ടർ എന്ന നിലയിൽ മൂന്ന് വർഷത്തെ തന്റെ ടേം അവസാനിച്ചതു കൊണ്ടാണ് രാജി വെച്ചതെന്നും, രാജിക്ക് വിദ്യാർഥി സമരവുമായോ ആരോപണങ്ങളുമായോ ബന്ധമില്ലെന്നും ശങ്കർ മോഹൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജാതി വിവേചനവും സംവരണ അട്ടിമറിയും അടക്കമുള്ള ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ കഴിഞ്ഞ 48 ദിവസങ്ങളായി സമരത്തിലായിരുന്നു. സിനിമാ സാമൂഹിക രം​ഗത്ത് നിന്നുള്ള പ്രമുഖർ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരുന്നു.

എന്നാൽ വിദ്യാർഥികൾക്കും ശുചീകരണ തൊഴിലാളികൾക്കും ജാതി വിവേചനം നേരിടേണ്ടി വന്നു എന്നതടക്കമുള്ള ​ഗുരുതര ആരോപണങ്ങൾ പുറത്ത് വന്നിട്ടും സർക്കാർ നടപടി കൈക്കൊള്ളാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ‌ ​ഗോപാലകൃഷ്ണൻ ഡയറക്ടറെ അനുകൂലിച്ച് രം​ഗത്തെത്തുകയും, സമരം ചെയ്യുന്ന വിദ്യാർഥികളെയും വിവേചനം നേരിട്ടത് തുറന്ന് പറഞ്ഞ വനിതാ ജീവനക്കാരെയും അവഹേളിക്കുകയും ചെയ്തിരുന്നു.

വിദ്യാർഥി സമരം 48 ദിവസം പിന്നിടുമ്പോഴാണ് ഡയറക്ടർ ശങ്കർ മോഹൻ രാജി വെക്കുന്നത്. എന്നാൽ ഡയറക്ടറുടെ രാജി കൊണ്ട് എല്ലാം അവസാനിക്കില്ലെന്നും, ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് വിഷയവുമായി ബന്ധപ്പെട്ട് തങ്ങൾ മുന്നോട്ട് വെച്ച മറ്റ് ആവശ്യങ്ങളിൽ കൂടി നടപടിയുണ്ടാകണമെന്നും വിദ്യാർഥികൾ പറയുന്നു. രാജി വെച്ചു എന്നതുകൊണ്ട് ശങ്കർ മോഹൻ ചെയ്ത കുറ്റങ്ങൾ ഇല്ലാതാകുന്നില്ല. ജാതി വിവേചനവും സംവരണ അട്ടിമറിയും അടക്കമുള്ള കേസെടുക്കേണ്ട കുറ്റകൃത്യങ്ങളാണ് നടന്നത്. അതിൽ സർക്കാർ കൃത്യമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in