'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല', കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച് കെ.പി അനില്‍കുമാര്‍

'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല', കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച് കെ.പി അനില്‍കുമാര്‍

കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിച്ച് കെ.പി അനില്‍കുമാര്‍. വാര്‍ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍.

കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും ഓരോ നീതിയാണ്. നീതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അനില്‍കുമാര്‍ പറഞ്ഞു.

'പാര്‍ട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട്, എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ആളുകളാണ് കാത്തിരിക്കുന്നത് എന്നുള്ളതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട്, 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷനും രാജി ഇ-മെയില്‍ വഴി അയച്ചുകൊടുത്തു,' അനില്‍കുമാര്‍ പറഞ്ഞു.

അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം വാര്‍ത്താസമ്മേളനം നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ.പി അനില്‍ കുമാറിനോട് പറഞ്ഞു. ഫോണിലൂടെയായിരുന്നു ആവശ്യപ്പെട്ടത്.

പുതിയ കെ.പി.സി.സി നേതൃത്വം പ്രതീക്ഷയോടെയാണ് വന്നത്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ കോണ്‍ഗ്രസിനാവുന്നില്ല. ബിജെപി സര്‍ക്കാരിനെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. മോദിക്കെതിരെ ഒരു സമരം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഏകാധിപത്യമാണ്. നീതി നിഷേധത്തനെതിരെ പ്രതികരിച്ചു. ആ പ്രതികരിച്ചതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായും കെ.പി അനില് കുമാര്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയിലാണ് സസ്‌പെന്‍ഡ് ചെയ്തു എന്ന വാര്‍ത്ത കണ്ടത്.അത് ശരിയായില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. ജില്ലാ രാഷ്ട്രീയത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ഇരുന്ന സ്ഥാനത്തേക്ക് എത്തിയപ്പോള്‍ ഞാന്‍ കാരണം പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകനോ തലകുനിക്കേണ്ട ഗതികേട് ഉണ്ടാകരുതെന്ന നിശ്ച ദാര്‍ഢ്യവും പ്രവര്‍ത്തനവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു. 2002 മുതല്‍ 2007 വരെ. നിശ്ചലമായി നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസിനെ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ടീം കഷ്ടപ്പെട്ടാണ് ഒരാള്‍ക്കും പരാതയില്ലാതെ അനര്‍ഹരായ ആരെയും വെക്കാതെ, പുനസംഘടന പൂര്‍ത്തീകരിക്കാനും, ഗ്രൂപ്പില്ലാതെ നയിക്കാന്‍ സാധിച്ചുവെന്നും കെ.പി അനില്‍കുമാര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ച് കൊണ്ടുനടന്ന തനിക്ക് അഞ്ച് വര്‍ഷക്കാലം പാര്‍ട്ടിയുടെ ഏഴയലത്ത് പോലും ഒരു സ്ഥാനവും തന്നില്ല. അങ്ങനെയാണ് ഈ പാര്‍ട്ടി ആദരിച്ചത്.

കെ.പി.സിസിയുടെ നിര്‍വാഹക സമിതിയില്‍ പോലും തന്നെ ഉള്‍പ്പെടുത്തിയില്ല. ഒരു യോഗത്തിനുപോലും വിളിച്ചിട്ടില്ല. ആരോടും ഒരു പരാതിയും ഉന്നയിച്ചിട്ടുമില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു. കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പാര്‍ട്ടിയിലെ യുവജനങ്ങളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ സാധിച്ചു. 2016ല്‍ കൊയിലാണ്ടിയില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചുവെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in