കോപ്പിയടി ആരോപണം; കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോപ്പിയടി ആരോപണം; കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയത്ത് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പിള്ളി സ്വദേശി ഷീജിയുടെ മകള്‍ അഞ്ജു ഷാജി (20)യുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു അഞ്ജു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാഞ്ഞിരപ്പിള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്.

ചേര്‍പ്പുങ്കല്‍ പാലത്തില്‍ ബാഗ് കണ്ടതിനെ തുടര്‍ന്നായിരുന്നു തെരച്ചില്‍ ആരംഭിച്ചത്. അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരുമുള്‍പ്പടെയെത്തിയാണ് തെരച്ചില്‍ നടത്തിയത്. അതേസമയം അഞ്ജു കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ ആരോപണം നിഷേധിച്ച് കുടുംബം രംഗത്തെത്തി. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തില്‍ മനംനൊന്താണ് കുട്ടി ആറ്റില്‍ ചാടിയതെന്നും ആരോപിച്ചു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നും, കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് മികച്ച മാര്‍ക്കുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നുണ്ട്. ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് അഞ്ജുവിനെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in