നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കുഴല്‍പ്പണ കേസ് മോദിയില്‍ വരെയെത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്ന് കെ. മുരളീധരന്‍

നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കുഴല്‍പ്പണ കേസ് മോദിയില്‍ വരെയെത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ  എന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കുഴല്‍പ്പണ കേസില്‍ നിഷ്പക്ഷമായ അന്വേഷണം ഉണ്ടായാല്‍ നരേന്ദ്രമോദിയില്‍ വരെയെത്താമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള സാമ്പത്തിക തിരിമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കുഴല്‍പ്പണം ബിജെപിക്ക്‌ കൊടുത്തത് കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് അവരും ഈ കുറ്റകൃത്യത്തിന് ഉത്തരവാദിയാണെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടക കാണിച്ചിട്ടുണ്ടോ എന്നും മുരളീധരന്‍ ആരാഞ്ഞു. കേസ് നല്ല രീതിയില്‍ അന്വേഷിച്ചാല്‍ നരേന്ദ്ര മോദിയില്‍ വരെ എത്തുമെന്നും ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഒരാളും രക്ഷപ്പെടാത്ത രീതിയില്‍ അന്വേഷണത്തിന് തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. കേരളത്തിലെ എല്ലാ മതേതരകക്ഷികളും അതിനെ സ്വാഗതം ചെയ്യുമെന്നാണ് പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീംകോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ഒരു പ്രമുഖ ജഡ്ജിയെ ഇതിനായി നിയമിക്കണം. എല്ലാ കള്ളത്തരവും പുറത്തുവരണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

''മൂന്ന് കോടി വരെ ഓരോ സ്ഥാനാര്‍ഥികള്‍ക്കും കേന്ദ്രം കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ ചില സ്ഥാനാര്‍ഥികള്‍ പറയുന്നത് 25 ഉം 30 ലക്ഷം വരെയാണ് തങ്ങളുടെ കൈകളിലെത്തിയതെന്നാണ്. കുഴല്‍പ്പണമുള്‍പ്പടെയുള്ള സാമ്പത്തിക തിരിമറികള്‍ ബിജെപിയില്‍ സംഭവിച്ചിട്ടുണ്ട്. കുഴല്‍പ്പണം നല്‍കിയതും കേന്ദ്ര നേതൃത്വം തന്നെയാണ്, അപ്പോള്‍ അവരും ഉത്തരവാദിയാണ്.

ബംഗാളിലെ നേതാക്കള്‍ കിട്ടിയ പണം അടിച്ചുമാറ്റാത്തതിനാല്‍ പലതും പുറത്തുവന്നില്ല. ഇവിടെ ഇപ്പോള്‍ മൂന്നര കോടി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പണം വന്ന മാര്‍ഗമടക്കം അന്വേഷിക്കേണ്ടതാണ്.

ഹെലികോപ്ടര്‍ വാടക സംബന്ധിച്ചുള്ള കണക്കുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവില്‍ വന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം.എല്‍ഡിഎഫും യുഡിഎഫുമല്ല കുഴല്‍പ്പണം ആരോപണം ഉന്നയിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ജാനുവിനെ 10 ലക്ഷം കൊടുത്ത് മുന്നണിയിലെത്തിച്ചത് അന്വേഷിക്കണം.'' മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ കാലത്ത് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോടികള്‍ ഒഴുക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in