വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി കൂട്ടില്ല; പ്രശ്‌നമുണ്ടായാലും പരിഹരിക്കുമെന്ന് ധനമന്ത്രി

വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി കൂട്ടില്ല;  പ്രശ്‌നമുണ്ടായാലും പരിഹരിക്കുമെന്ന് ധനമന്ത്രി

സംസ്ഥാന ജി.എസ്.ടി വകുപ്പ് പുനഃസംഘടനയ്ക്ക് മന്ത്രിസഭയുടെ അനുമതി കിട്ടിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താനാകില്ലെന്നും ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.

സപ്ലൈകോ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ചില്ലറയായി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്റ്റോറുകളില്‍ ഇന്ന് നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാര്‍ ബില്ലുകളില്‍ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു.

വിഷയം ജി.എസ്.ടി കൗണ്‍സിലുമായി ഇനിയും ചര്‍ച്ച നടത്തും. ജി.എസ്.ടി നടപ്പിലാക്കില്ല എന്ന് പറയുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഇല്ല. സുപ്രീംകോടതി വിധി കൂടി പരിശോധിച്ച് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകള്‍ ജി.എസ്.ടി ചുമത്തിയാല്‍ ജനത്തിന് പരാതിപ്പെടാമെന്നും മന്ത്രി പറഞ്ഞു.

ബാലഗോപാലിന്റെ വാക്കുകള്‍

കോപ്പറേറ്റീവ് ഫെഡറിലസത്തിന്റെ കണ്‍സെപ്റ്റിലാണ് ഇത് പോകേണ്ടത്. അതില്‍ ചില സംശയങ്ങളൊക്കെ വരാം. സര്‍ക്കാരിന്റെ ഉദ്ദേശ്യം ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ആളുകളുടെ ഉദ്ദേശ്യം തന്നെയാണ്. 200 ഓളം ഐറ്റങ്ങള്‍ക്ക് 28 ശതമാനം ടാക്‌സ് ഉണ്ടായിരുന്നത് 12 ശതമാനമൊക്കെയാക്കി. അത് കുറയ്ക്കുകയല്ല വേണ്ടത്. അതിനൊക്കെ കൂട്ടിക്കോ. ഏറ്റവും സാധാരണക്കാരുടേത് കൂട്ടരുത് എന്നാണ് പറഞ്ഞത്.

ഇപ്പോള്‍ ഈ പറഞ്ഞ കാര്യം നടപ്പിലാക്കുന്നതിന് പ്രായോഗികപരമായ ബുദ്ധിമുട്ട് വരില്ല എന്നാണ് ഞാന്‍ കരുതുന്നത്. കൂടുതല്‍ ടാക്‌സ് വാങ്ങിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച വേണ്ടി വരും. ഏറ്റവും സാധാരണക്കാര്‍ക്ക് കൊടുക്കുന്ന സാധനങ്ങള്‍ക്ക് അങ്ങനെ വില കൂട്ടാന്‍ പറ്റില്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. ഇപ്പോള്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ ആവശ്യമില്ലാതെയും വിലകൂട്ടാം എന്ന അവസ്ഥയിലെത്താം കാര്യങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in