‘ചാൻസലറായി ഗവർണർ വേണ്ട’; ബില്ല് നിയമസഭ പാസാക്കി

‘ചാൻസലറായി ഗവർണർ വേണ്ട’; ബില്ല് നിയമസഭ പാസാക്കി

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ബില്ല് നിയമസഭാ ചൊവ്വാഴ്ച പാസാക്കി. സർവകലാശാല നിയമത്തിലെ എട്ട് വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതോടെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കം ചെയ്യാനും ചാനസലറെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാവുകയും ചെയ്യും.

'കൃഷി, വെറ്റിനറി സയന്‍സ്, ടെക്‌നോളജി, മെഡിസിന്‍, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സംസ്‌കാരം, നിയമം അല്ലെങ്കില്‍ പൊതുഭരണം എന്നിങ്ങനെയുള്ള ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത അക്കാദമിക യോഗ്യതയുള്ള വ്യക്തിത്വങ്ങളെ സര്‍വകലാശാല ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് കഴിയും' ബില്ലില്‍ പറയുന്നു.

ഇതുവഴി ചാൻസലറാകുന്ന വ്യക്തിക്ക് 5 വര്‍ഷമാണ് കാലാവധി. പുനര്‍നിയമനത്തിനുള്ള സാധ്യതയും ഉണ്ട്. ഗുരുതരമായ പെരുമാറ്റ ദൂഷ്യങ്ങളോ മതിയായ മറ്റു കാരണങ്ങളോ ഉണ്ടെങ്കില്‍ ചാന്‍സലറെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനും സര്‍ക്കാരിന് കഴിയും.

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ വാക്പോര് നടക്കുന്ന സമയത്താണ് ഇത്തരമൊരു ബില്ല് സഭ പാസ്സാക്കുന്നത് എന്നത് ബില്ലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. നിയമസഭാ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെക്കേണ്ടതുണ്ട്.

ഭേദഗതി ചെയ്ത വകുപ്പുകള്‍:

(1) കേരളാ കാര്‍ഷിക സര്‍വകലാശാല നിയമം, 1971

(2) കേരളാ സര്‍വകലാശാല നിയമം, 1974,

(3)കാലിക്കറ് സര്വകലാശാല നിയമം, 1975

(4) മഹാത്മാ ഗാന്ധി സര്‍വകലാശാല നിയമം, 1985

(5) ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമം, 1994

(6) കണ്ണൂര്‍ സര്‍വകലാശാല നിയമം, 1996

(7) കേരളാ വെറ്ററിനറി ആന്‍ഡ് സയന്‍സ് സര്‍വകലാശാല നിയമം, 2010

(8) കേരളാ ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാല നിയമം, 2010.

'സര്‍വകലാശാലകളെ കമ്മ്യൂണിസ്‌റ്റ് കേന്ദ്രങ്ങളാക്കി മാറ്റുന്നു'

വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ മുന്‍ കേരളാ ചീഫ് ജസ്റ്റിസിനെയോ ചാന്‍സലറായി നിയമിക്കണമെന്ന ആവശ്യം ഭരണപക്ഷം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്ല് പാസായത്. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ പ്രതിപക്ഷം ഓരോ സര്വകലാശാലക്കും പ്രത്യേകം ചാന്‌സലര്മാരെ ആവശ്യമില്ലെന്നും ചാന്‍സലറെ നിയമിക്കുന്ന പാനലില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും വേണമെന്നും ആവശ്യയമുന്നയിച്ചു

എന്നാല്‍ നിയമന പാനലില്‍ ജഡ്ജിയെ ഉള്‍പ്പെടുത്താനാകില്ലെന്ന് നിയമ മന്ത്രി കൂടിയായ പി.രാജീവ് പറഞ്ഞു. സ്പീക്കറെ ഉള്‍പ്പെടുത്തുന്നതായിരിക്കും ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പാര്‍ട്ടി അനുഭാവികളെ ചാൻ‌സലറാക്കി കേരളത്തിലെ സര്‍വകലാശാലകളെ കമ്മ്യൂണിസ്‌റ്റ് കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു.

ഒപ്പിടുമോ ഗവർണ്ണർ?

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 9 സര്‍വകലാശാലകളിലെ വിസിമാരോട് 24 മണിക്കൂറിനകം രാജിവെക്കണമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു. എന്നാൽ വിസിമാർ കോടതി സമീപിക്കുകയാണുണ്ടായത്‌. തുടർന്ന് ഗവർണർ വിസിമാർക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി. ഇതിനെ ചോദ്യം ചെയ്ത്‌ വിസിമാർ വീണ്ടും ഹൈക്കോടതി സമീപിച്ചു. രാജിവെച്ചൊഴിയാത്തതിന് വിശദീകരണം നൽകാൻ ഹൈക്കോടതി വിസിമാർക്ക്‌ സാവകാശം അനുവദിച്ചു. ഇതിനിടയിൽ സർക്കാരും ഗവർണറും തമ്മിൽ ഉടലെടുത്ത വാക്പോര് അനുദിനം രൂക്ഷമായി. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ തുറന്ന പോരിന് ഇറങ്ങി. ഗവർണറും വാർത്താ സമ്മേളനങ്ങൾ വിളിച്ച്‌ ചേർത്ത്‌ തന്റെ വാദങ്ങൾ നിരത്തി. ഇതിനിടെ വാർത്താ സമ്മേളനത്തിനെത്തിയെ മീഡിയ വൺ ചാനലിലെ കേഡർ ചാനലെന്ന് വിളിച്ച്‌ ഇറക്കിവിടുന്ന സമീപനവുമുണ്ടായി. കൈരളി, ജൈഹിന്ദ്‌ പോലുള്ള ചാനലുകളെ ക്ഷണിക്കുകയും ചെയ്തിരുന്നില്ല.

തന്നെ ഭീഷണിപ്പെടുത്തുന്ന മന്ത്രിമാരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മടിക്കില്ലെന്ന് കാണിച്ച്‌ ഗവർണ്ണർ ട്വീറ്റ്‌ ചെയ്തിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ -164 ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ട്വീറ്റ്‌. മുഖ്യമന്ത്രിയെ നിയമിക്കുന്നത്‌ ഗവർണർ ആണെന്നും മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ നിർദ്ദേശത്താൽ ഗവർണർ തന്നെ നിയമിക്കുന്നെന്നും ഗവർണറുടെ പ്രീതി നിലനിൽക്കും വരെ അവർക്കവിടെ തുടരാമെന്നുമാണ് അതിലുള്ളത്‌.

ഇതിനെതിരെ സർക്കാർ രംഗത്ത്‌ വന്നു. ഗവർണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ക്രിസ്മസ്‌ ആഘോഷങ്ങൾക്കുള്ള ഗവർണറുടെ ക്ഷണം സർക്കാർ നിരസിക്കുകയും ചെയ്തിരുന്നു. ഗവർണ്ണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള ബില്ലിൽ ഗവർണർ തന്നെ ഒപ്പുവെച്ചാലെ നിയമമാകൂ എന്നിരിക്കെ ഗവർണർ എന്ത്‌ നടപടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in