മനോജ് അയച്ച കത്തെവിടെ? ബെഹ്‌റയ്ക്കും എഡിജിപിക്കും പൊതിരെ വിമര്‍ശനം; മോന്‍സണ്‍ കേസില്‍ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

മനോജ് അയച്ച കത്തെവിടെ? ബെഹ്‌റയ്ക്കും എഡിജിപിക്കും പൊതിരെ വിമര്‍ശനം;  മോന്‍സണ്‍ കേസില്‍ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

കൊച്ചി: വ്യാജ പുരാവസ്തു ശേഖര തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലോക്‌നാഥ് ബെഹ്‌റ എന്തിന് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയെന്നും, മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേ എന്നും കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി ആരാഞ്ഞു.

മനോജ് എബ്രഹാം അന്വേഷത്തിന് കത്ത് നല്‍കിയെങ്കില്‍ ആ കത്തെവിടെയെന്നും കോടതി ചോദിച്ചു.

മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് കേസിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ഈ ഘട്ടത്തിലാണ് ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി മനോജ് എബ്രഹാം കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചത്. സത്യാവാങ്മൂലം വായിച്ചു നോക്കാനും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും കോടതി ചോദിച്ചു. കേസില്‍ ഒന്നും ഒളിച്ച് വെക്കാനില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയപ്പോള്‍ ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും മോന്‍സണെ കാണാന്‍ പോയതിനെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന് കോടതി ചോദിച്ചു.

മോന്‍സന്റെ വീട്ടില്‍ പോയ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോഴും സര്‍വീസിലുണ്ടല്ലോ എന്ന് ചോദിച്ച കോടതി അയാള്‍ക്കെതിരെ പിന്നീട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ആരാഞ്ഞു. അന്ന് തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തട്ടിപ്പ് ആയി ഇത് മാറുമായിരുന്നില്ലെന്നും വിമര്‍ശിച്ചു.

മോന്‍സണുമായി ബന്ധമുള്ള ഐജി ലക്ഷ്മണ എന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് സര്‍ക്കാരിനോട് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് നവംബര്‍ 19 ലേക്ക് മാറ്റിവെച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in