വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും; ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

ബലാത്സംഗ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. നേരത്തെ കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.

ജൂണ്‍ ഒന്നിനാണ് വിജയ് ബാബു ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാജ്യം വിട്ട വിജയ് ബാബു ആഴ്ചകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയത്.

അതേസമയം, വിജയ് ബാബു പ്രതിയായ കേസില്‍ നടന്‍ സൈജു കുറുപ്പ് അടക്കം നാലുപേരെ പൊലീസ് സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്നതിനിടെ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് സൈജു കുറുപ്പാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 സാക്ഷികളില്‍നിന്നാണ് പൊലീസ് മൊഴിയെടുത്തത്. വിജയ് ബാബുവിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in