കെഎസ്ആര്‍ടിസി; ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 100 കോടി അനുവദിച്ചു, സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് വ്യവസ്ഥ

കെഎസ്ആര്‍ടിസി; ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 100 കോടി അനുവദിച്ചു, സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് വ്യവസ്ഥ

കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് 100 കോടി അനുവദിച്ചത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നിര്‍ദേശിച്ച പരിഷ്‌കരണമായ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണമായും നടപ്പിലാക്കണമെന്ന വ്യവസ്ഥയിലാണ് 100 കോടി കെ.എസ്.ആര്‍.ടി.സിക്ക് കൈമാറുന്നത്.

ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറുന്നത്. അതേസമയം ചര്‍ച്ചയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കിയിരുന്നു.

യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ധാരണയായെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

സേവനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ പുനരധിവാസം

ആദ്യഘട്ടമെന്ന നിലയ്ക്ക് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ പി.എസ്.സി അണ്‍അഡൈ്വസ്ഡ് ലിസ്റ്റില്‍ നിന്നും ഡ്രൈവര്‍മാരെയും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. മാറ്റി നിര്‍ത്തപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സിറ്റി ഓര്‍ഡിനറി സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിന് തിരികെ കൊണ്ടുവരാന്‍ കഴിയും.

താല്‍ക്കാലിക മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ ജീവനക്കാരുടെ പുനരധിവാസം

ഇപ്പോഴുള്ള സ്ഥിരം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പുനര്‍വിന്യസിച്ചശേഷം മുന്‍ താല്‍ക്കാലിക മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ യാത്രാ ഫ്യുവല്‍സിലും, സ്വിഫ്റ്റ് ഡേ മെയിന്റനന്‍സിലും ദിവസവേതനാടിസ്ഥാനത്തിലും നിയമിക്കും.

റിസര്‍വേഷന്‍, കണ്‍സെഷന്‍ എന്നിവ സംയോജിപ്പിച്ച് ഫ്രണ്ട് ഓഫീസ് ഡെസ്‌ക് ആയി മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ നിയമിക്കും. കൂടാതെ, ടിക്കറ്റ് & ക്യാഷ് വിഭാഗത്തില്‍ ആവശ്യാനുസരണം നിയമിക്കും.

3 . ഓവര്‍ടൈം അലവന്‍സ് അനുവദിക്കുന്നത്

ബാറ്റ, ഇന്‍സന്റീവ് എന്നിവ കണക്കുകൂട്ടി കളക്ഷനില്‍ നിന്നും നേരിട്ട് എടുത്തശേഷമാണ് നിലവില്‍ കണ്ടക്ടര്‍മാര്‍ ടിക്കറ്റ് & ക്യാഷ് വിഭാഗത്തില്‍ കളക്ഷന്‍ അടയ്ക്കുന്നത്. വരവും ചെലവും ശരിയായി അക്കൗണ്ട് ചെയ്യുന്നതിന്റെ ഭാഗമായി അലവന്‍സ് തുക അതത് ദിവസം തന്നെ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നല്‍കും. ഇതിനായി എല്ലാ യൂണിറ്റ് അധികാരികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങും. അലവന്‍സുകളിലെ വിതരണത്തിലെ കൃത്യത പരിശോധിക്കും.

സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് നല്‍കേണ്ട ഓവര്‍ടൈം അലവന്‍സ് അതത് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും.

4. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ പുനരധിവാസം

ജില്ലാ വര്‍ക്ഷോപ്പുകള്‍ അടിസ്ഥാനമാക്കി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പുനര്‍വിന്യസിക്കും. അതത് വര്‍ക് ഷോപ്പുകളിലുള്ള ഡിപ്പോകളിലെ ഡെയ്‌ലി മെയിന്റനന്‍സുകളുടെ ആവശ്യകത പരിശോധിച്ച് ഓരോ മൂന്നു മാസ കാലയളവിലേക്കും ആവശ്യമായ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ നിശ്ചയിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജില്ലാ വര്‍ക് ഷോപ്പുകളില്‍ നിന്നും ആവശ്യാനുസരണം ഡിപ്പോ, സബ്ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററുകളിലേക്ക് ഇവരെ നിയോഗിക്കും.

സെന്‍ട്രല്‍ വര്‍ക്‌സ്, നാല് റീജിയണല്‍ വര്‍ക് ഷോപ്പുകള്‍ എന്നിവ ഫ്ളോട്ട്/ അഗ്രിഗേറ്റ് അസംബിള്‍ ചെയ്യുന്ന പ്രൊഡക്ഷന്‍ യൂണിറ്റുകളായി പ്രവര്‍ത്തിക്കും. ഇവിടെ എഞ്ചിന്‍ ഓവര്‍ ഹോളിംഗ്, ഗിയര്‍ ബോക്‌സ്/ എഫ്.ഐ പമ്പുകള്‍ തുടങ്ങിയ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഫ്ളോട്ടുകളുടെ റീകണ്ടീഷനിംഗ്, ഓവര്‍ ഹോളിംഗ് എന്നിവയുടെ പ്രൊഡക്ഷന്‍ യൂണിറ്റായി പ്രവര്‍ത്തിക്കും.

ഓരോ ഡിപ്പോയിലും 10 മുതല്‍ 20 ബസ്സുകളുടെ പരിപാലനത്തിന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെയും അവരുടെ സര്‍വ്വീസ് ഓപ്പറേഷന് നിശ്ചിത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഒരു ടീമായി ചുമതലപ്പെടുത്തും.

നല്‍കപ്പെടുന്ന ബസ്സുകള്‍ ഓഫ് റോഡ്, ബ്രേക്ക് ഡൗണ്‍ എന്നിവ കുറച്ച് മികവുറ്റ ഇന്ധനക്ഷമത, ഉയര്‍ന്ന കളക്ഷന്‍ എന്നിവ കൈവരിക്കുന്നതനുസരിച്ച് ജീവനക്കാര്‍ക്ക് പുതിയ ഇന്‍സന്റീവ് സംവിധാനം നടപ്പാക്കും.

ഷെഡ്യൂള്‍ ഫൈനലൈസ് ചെയ്യുന്ന മുറയ്ക്ക് ആവശ്യകതയനുസരിച്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ പൊതു സ്ഥലംമാറ്റത്തിലൂടെ പുനര്‍വിന്യസിക്കും.

5. ഓപ്പറേറ്റീവ് ജീവനക്കാരുടെ ഇന്‍സന്റീവ് ബാറ്റ സമ്പ്രദായം പരിഷ്‌കരിച്ച് നടപ്പാക്കുന്നത്.

നിലവില്‍ ഓപ്പറേറ്റിംഗ് ജീവനക്കാര്‍ക്ക് നല്‍കിവരുന്ന വിവിധ ബാറ്റകള്‍ ഒരുമിച്ച് ചേര്‍ത്ത് ഏറ്റവും ആകര്‍ഷകമായ ബാറ്റ സമ്പ്രദായം തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ക്ലാസ് ബസ്സിലും കളക്ഷന്‍ സ്ലാബ് അനുസരിച്ച് ക്രമീകരിക്കും.

ഒരു സ്ലാബില്‍ നിന്നും അടുത്ത സ്ലാബിലേക്ക് മാറുമ്പോള്‍ ഇന്‍സന്റീവ് ബാറ്റ മുഴുവന്‍ റവന്യൂവിലും വര്‍ദ്ധിക്കുന്ന തരത്തില്‍ വരുമാനം കൂട്ടുന്നതിന് പ്രേരകമാകുന്ന വിധമാണ് ഇന്‍സന്റീവ് ബാറ്റ കണക്കാക്കിയിട്ടുള്ളത്.

പുതിയ ഇന്‍സന്റീവ് സ്‌കീം അഞ്ച് സ്ലാബുകളായി തരം തിരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകള്‍ക്ക് റിസര്‍വ്വേഷന്‍ കളക്ഷന്‍ ഒഴികെയുള്ള തുകയുടെ 2 ശതമാനം ഇന്‍സന്റീവ് നല്‍കുന്നതാണ്.

സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ 4500 രൂപയ്ക്കു മുകളിലുള്ള കളക്ഷന്‍ തുകയുടെ 2 ശതമാനം ഇന്‍സന്റീവ് നല്‍കുന്നതാണ്.

ഇക്കാര്യം സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും.

6. അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കും

യാത്രക്കാരുടെ ആവശ്യകത മനസ്സിലാക്കി പരാതികള്‍ പരിഹരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഒരു അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കും. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും യാത്രക്കാരുടെ പ്രതിനിധികളും, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളും അഡൈ്വസറി ബോര്‍ഡില്‍ ഉണ്ടാകും.

7. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നത്

കോര്‍പ്പറേഷന്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ബസ്സുകളുടെ സര്‍വ്വീസിന് ഇതില്‍ വ്യക്തമായ ധാരണ ആവശ്യമാണ്. 12 മണിക്കൂര്‍ വരെ 'സ്‌പ്രെഡ് ഓവര്‍' ഉള്‍പ്പെടെയുള്ള സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും. ഇപ്രകാരം ഡ്യൂട്ടി നടപ്പിലാക്കുമ്പോള്‍ അത് ആഴ്ചയില്‍ ആറുദിവസത്തേക്കും ബാധകമായിരിക്കും.

ഒരു നിശ്ചിത ശതമാനം (ആദ്യഘട്ടത്തില്‍ 50 ശതമാനം) നിര്‍ബന്ധമായും നിന്നാല്‍ മതിയാകും. പ്രയോഗത്തില്‍ വന്നശേഷം ആവശ്യാനുസരണം ഇത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. നിയോഗിക്കുന്ന ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ആക്കുന്നതും പരിഗണിക്കും.

ഇത് സോണല്‍ അടിസ്ഥാനത്തില്‍ നടപ്പാക്കും.

8. ബോര്‍ഡ് വിപുലീകരണം

നിലവില്‍ ഏഴംഗ ബോര്‍ഡ് നിലവിലുണ്ട്. ബോര്‍ഡില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും റെയില്‍വേ പ്രതിനിധിയും ഉണ്ട്. വിപുലീകരിക്കേണ്ടത് സര്‍ക്കാര്‍ തലത്തിലാണ്.

9. മൂന്ന് മേഖലകളും ലാഭകേന്ദ്രങ്ങളാക്കുന്നത്

കോര്‍പ്പറേഷനെ മൂന്ന് സോണുകളായി വിഭജിക്കും. സ്വയംഭരണാധികാരമുള്ള ലാഭകേന്ദ്രങ്ങളായി ഓരോ സോണുകളും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു അധികാര വികേന്ദ്രീകരണം ആവശ്യമാണ്. ഇത് മാനേജ്‌മെന്റിന്റെ അധികാര പരിധിയിലുള്ള വിഷയവുമാണ്.

10. ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ജീവനക്കാര്‍ക്ക് അനുവദിച്ചുവരുന്ന സ്ഥലംമാറ്റത്തിനുള്ള പ്രൊട്ടക്ഷന്‍, യൂണിയനുകള്‍ നേടിയിട്ടുള്ള വോട്ട് ശതമാനത്തിന് വിധേയമായി പുനഃക്രമീകരിക്കണം

റഫറണ്ടത്തിലെ വോട്ടിംഗ് ശതമാനത്തിനനുസൃതമായി 50 ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യം പരിഗണിക്കാം.

11. വര്‍ക് ഷോപ്പുകള്‍ 22 ആയി നിജപ്പെടുത്തി നവീകരിക്കുന്നതും പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ വര്‍ക്ക് നോംസ് പരിഷ്‌കരിക്കുന്നത് സംബന്ധിച്ച്

കേരള പ്രൊഡക്റ്റിവിറ്റി കൗണ്‍സില്‍ കെ.എസ്.ആര്‍.ടി.സിയുടെ സെന്‍ട്രല്‍ വര്‍ക്‌സ്/ റീജിയണല്‍ വര്‍ക് ഷോപ്പുകള്‍ അടക്കമുള്ള എല്ലാ വര്‍ക് ഷോപ്പുകളിലെയും മെക്കാനിക്കല്‍ വിഭാഗം ജോലികള്‍ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി പുതുക്കിയ വര്‍ക്ക് നോംസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഘട്ടം ഘട്ടമായി നടപ്പാക്കും. മൂന്നുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തി അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിച്ച് എല്ലാ ജില്ലകളിലും നടപ്പാക്കും.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലും ഇപ്രകാരമാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

12. ഡിപ്പോകളില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ ഷിഫ്റ്റ് ഡ്യൂട്ടിയില്‍ നിയമിക്കുന്നത് സംബന്ധിച്ച്

ഓര്‍ഡിനറി/ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ കൂടുതലുള്ള ഡിപ്പോകളിലും സബ് ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെന്ററുകളിലും രാത്രി 8 മുതല്‍ 4 വരെ ഉള്ള ഷിഫ്റ്റുകളിലായിരിക്കും കൂടുതല്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ വിന്യസിക്കുക. ബസ്സുകള്‍ 8 മണിക്കുശേഷമാണ് സര്‍വ്വീസ് അവസാനിപ്പിച്ച് ഡിപ്പോകളില്‍ എത്തുന്നത്. രാവിലെ 5 മണി മുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. രാത്രി 8 മുതല്‍ 4 വരെ സമയത്താണ് ബസ്സുകള്‍ റിപ്പയറിംഗിനായി ലഭിക്കുന്നത്. ആയതിനാല്‍, ആവശ്യമെങ്കില്‍ 8 മണിക്കൂര്‍ ഷിഫ്റ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വിന്യസിക്കും.

പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍:

600 മുതല്‍ 800 വരെ ബസ്സുകള്‍ ദിനംപ്രതി ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും.

ഏകദേശം 20 മുതല്‍ 25 കോടി രൂപ വരെ പ്രതിമാസം അധിക വരുമാനം ഉണ്ടാകും.

ബസ് ജീവനക്കാരുടെ അനുപാതം സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ നിലവിലുള്ളതില്‍ നിന്നും (6.97) 5.5 ന് അടുത്ത് കൊണ്ടുവരാനാകും.

8 മണിക്കൂര്‍ ഡ്യൂട്ടിയില്‍ 4 മണിക്കൂര്‍ വരെ വിശ്രമം അനുവദിക്കുന്നു.

ഓവര്‍ടൈം (ബേസിക് + ഡേ)*2 എന്ന രീതിയില്‍ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച വരുമാനം ലഭിക്കുന്നു.

ദീര്‍ഘദൂര-ദീര്‍ഘസമയം ഡ്രൈവിംഗ് മൂലമുള്ള ആയാസം കുറയുന്നു, അപകടങ്ങള്‍ കുറയുന്നു.

കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമായി കൂടുതല്‍ റോഡുകളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ കഴിയും.

പരിഷ്‌കാരങ്ങളെല്ലാം 2022 ഒക്ടോബര്‍ 1 മുതല്‍ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് മാനേജ്‌മെന്‍ന്റിനോട് ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പ് ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കും.

എല്ലാ മാസവും അഞ്ചാം തീയതിക്കുമുമ്പ് ശമ്പളം നല്‍കാനുള്ള നടപടി ബോര്‍ഡ് സ്വീകരിക്കണം. സര്‍ക്കാര്‍ നല്‍കേണ്ട സഹായം ഒന്നാം തീയതി തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in