തമിഴ്‌നാട്ടില്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള നീക്കം നടക്കില്ല; കൊങ്കുനാട് വിവാദത്തില്‍ കമല്‍ഹാസന്‍

തമിഴ്‌നാട്ടില്‍ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള നീക്കം നടക്കില്ല; കൊങ്കുനാട് വിവാദത്തില്‍ കമല്‍ഹാസന്‍

ചെന്നൈ: കൊങ്കുനാട് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ കമല്‍ ഹാസന്‍. ''ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നില്‍. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയെ വെട്ടിമുറിക്കാന്‍ ആണ് ശ്രമം. ഇത്തരം നീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ നടക്കില്ല തമിഴ് ജനത ഒറ്റക്കെട്ടായി എതിര്‍ക്കും,'' കമല്‍ ഹാസന്‍ പറഞ്ഞു.

കൊങ്കുനാട് വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി നേരത്തെ സിപിഐഎം നേതാവ് തോമസ് ഐസകും രംഗത്തുവന്നിരുന്നു. സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്നാട്ടില്‍ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബിജെപിയെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയില്‍ ഭദ്രമല്ലെന്ന് നാള്‍ക്കുനാള്‍ തെളിയുകയാണ്.

സമാധാനവും സൈ്വര്യജീവിതവും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍പ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗര്‍ഭാഗ്യവശാല്‍ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ഭാഗം വിഭജിച്ച് കൊംഗനാട് രൂപീകരിക്കാന്‍ നീക്കമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് സംസ്ഥാനത്താകെ രാഷ്ട്രീയഭേദമന്യേ പ്രതിഷേധം ജ്വലിക്കുകയാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മൗനം ദുരൂഹമാണെന്നും ഐസക് അഭിപ്രായപ്പെട്ടിരുന്നു.

ജൂലായ് പത്തിനാണ് തമിഴ്‌നാട്ടിലെ പ്രധാന ദിനപത്രമായ ദിനമലരില്‍ തമിഴ്‌നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വരുന്നത്. കൊങ്കുനാട് എന്ന പേരില്‍ പുതിയ സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ രൂപീകരിക്കും എന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെ വലിയ വിവാദമാണ് തമിഴ്‌നാട്ടില്‍ നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in