അങ്ങേയറ്റം സ്ത്രീ വിരുദ്ധമായാണ് സിപിഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം കെ.കെ രമയെ നേരിട്ടതെന്ന് കെ.സുധാകരന്‍

അങ്ങേയറ്റം സ്ത്രീ വിരുദ്ധമായാണ് സിപിഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം കെ.കെ രമയെ നേരിട്ടതെന്ന് കെ.സുധാകരന്‍

സിപിഎം യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാമെന്ന് തുറന്ന് കാട്ടിയ വനിതയാണ് കെ.കെ രമയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വടകര എംഎല്‍എ കൂടിയായ കെകെ രമ കെ.സുധാകരനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഇതേക്കുറിച്ചാണ് കെ.സുധാകരന്റെ പ്രതികരണം.

സംഘപരിവാറിന്റേയും സിപിഎംന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കെ.സുധാകരന്‍. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നതായും സുധാകരന്‍. യുഡിഎഫ് പിന്തുണയിലാണ് വടകര മണ്ഡലത്തില്‍ നിന്ന് ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ.കെ രമ നിയമസഭയിലെത്തിയത്.

കെ.സുധാകരന്‍ കെ.കെ രമയെക്കുറിച്ച്

രാഷ്ട്രീയത്തെ കുറിച്ച് വളരെയധികം ഉള്‍ക്കാഴ്ച ഉള്ള വ്യക്തിത്വം ആണ് കെകെ രമ. അവരുടെ രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് തീഷ്ണമായ അനുഭവ പരിസരങ്ങളില്‍ ആണ്. സിപിഎം ഇടക്കിടെ പറയുന്നൊരു ഇടതു ബദല്‍ ഉണ്ട്. എന്റെ കാഴ്ചപ്പാടില്‍ ആര്‍ എംപി യും സഖാവ് കെ കെ രമയും ഒക്കെയാണ് യഥാര്‍ത്ഥത്തില്‍ ആ ഇടതു ബദല്‍. യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നില്‍ തുറന്ന് കാട്ടിയ വനിതയാണ് രമ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആള്‍ക്കൂട്ടം രമയെ നേരിട്ടത്. ഞാനൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് കണ്ണൂരൊക്കെ വിയോജിപ്പ് ഉള്ളവരെ ഒന്നുകില്‍ കൊല അല്ലെങ്കില്‍ ഊരുവിലക്കല്‍ ആയിരുന്നു സിപിഎം രീതി. ഇന്നും അതിന്റെ വൈവിധ്യങ്ങല്‍ തന്നെയാണ് അവര്‍ തുടര്‍ന്ന് പോകുന്നത്. ആ അക്രമങ്ങളെ അനുദിനം പ്രതിരോധിച്ചും, ആവശ്യ സാഹചര്യങ്ങളില്‍ തിരിച്ചടിച്ചുമാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത്. വരും നാളുകളില്‍ എല്ലാ പാര്‍ട്ടിഗ്രാമങ്ങളും ജനാധിപത്യത്തിലേക്ക് വിമോചിപ്പിക്കുക തന്നെ ചെയ്യും

കെകെ രമക്ക് യുഡിഎഫ് നല്‍കിയത് നിരുപാധിക പിന്തുണയാണ്. ഇനിയും സംഘപരിവാറിന്റേയും സിപിഎംന്റെയും അക്രമ രാഷ്ട്രീയത്തിന്റെ ഇരകള്‍ക്കൊപ്പം നിരുപാധികമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തിരുത്തലും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് കെകെ രമ ഉറപ്പ് തന്നു.

Related Stories

No stories found.
logo
The Cue
www.thecue.in