'കരുണാകരന് ശേഷം പിണറായി, ഏത് അഭ്യാസവും വഴങ്ങും'; കെ.മുരളീധരന്‍

'കരുണാകരന് ശേഷം പിണറായി, ഏത് അഭ്യാസവും വഴങ്ങും'; കെ.മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന് കെ.കരുണാകരന്റെ ശൈലിയാണെന്ന് കെ.മുരളീധരന്‍. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോയ കരുണാകരന്റെ ശൈലിയാണ് പിണറായിക്ക്. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയും. കെ.കരുണാകരന് ശേഷം അത്തരമൊരു അഭ്യാസം വളങ്ങുന്നത് പിണറായിക്കാണെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം.

പാര്‍ട്ടിക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കെ മുരളീധരന്‍. എല്ലാ ജോലിയും കഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ട് കാര്യമില്ല. ഫുള്‍ടൈം പ്രവര്‍ത്തിച്ചാലേ കാര്യമുള്ളു. യോഗത്തിന് വിളിക്കുമ്പോള്‍ ഓഫീസില്‍ ഇന്‍സ്പെക്ഷന് ആള് വരും എന്ന് പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസ് ശീലങ്ങള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് സ്വന്തമായി നിലപാടില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുമ്പോള്‍ രണ്ടു പേരെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നത്. ബി.ജെ.പിക്ക് വളരാന്‍ സി.പി.എം അവസരമുണ്ടാക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in