ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ക്ക് പിന്നിൽ ബിജെപിയ്ക്കൊപ്പം കോൺഗ്രസ്സിനും പങ്കുണ്ട്; കെ കെ ശൈലജ

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ക്ക് പിന്നിൽ ബിജെപിയ്ക്കൊപ്പം കോൺഗ്രസ്സിനും പങ്കുണ്ട്; കെ കെ ശൈലജ

Published on

അന്ധവിശ്വാസങ്ങളുടെ പിറകേ കോണ്‍ഗ്രസ് പോയതിന്റെ ഫലമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്നതെന്ന് സി.പി.ഐ.എം വിപ്പ് കെ.കെ ശൈലജ. ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്നുള്ള അന്ധവിശ്വാസങ്ങള്‍ ബി.ജെ.പിയുടേത് മാത്രമായിരുന്നില്ല. ഉത്തര്‍പ്രദേശിലും മറ്റ് ഗ്രാമീണമേഖലകളിലും കോണ്‍ഗ്രസുകാരും ഈ അന്ധവിശ്വാസത്തില്‍ വീണുപോയിട്ടുണ്ട് . ബി.ജെ.പിയെ ഈ അവസ്ഥയിലേക്ക് ഉയര്‍ത്തിയത് കോണ്‍ഗ്രസ് ആണെന്നും കെ കെ ശൈലജ പറഞ്ഞു. സര്‍ക്കാരിന്റെ നന്ദി പ്രമേയവതരണത്തിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണമികവുകള്‍ ചൂണ്ടിക്കാട്ടിയാണ് കെ കെ ശൈലജ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ചത് . നിയമസഭാ ചരിത്രത്തിൽ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ച ആദ്യ വനിത കൂടിയാണ് കെ കെ ശൈലജ. തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെയാണ് നന്ദി പ്രമേയ ചര്‍ച്ച. കഴിഞ്ഞ നിയമസഭയില്‍ അഞ്ച് വര്‍ഷവും മുന്‍മന്ത്രി എസ്.ശര്‍മ്മയാണ് നന്ദിപ്രമേയം അവതരിപ്പിച്ചിരുന്നത്.

കൊവിഡ് വാക്‌സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങളോട് കമ്പോളത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയത്തില്‍ വീണാ ജോര്‍ജ് പറഞ്ഞു.ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സഭ ഐക്യകണ്ഠേനെ പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

logo
The Cue
www.thecue.in