സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിയമം കൈകാര്യം ചെയ്യണം: നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നിയമം കൈകാര്യം ചെയ്യണം: നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് നിയമം കൈകാര്യം ചെയ്യണമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സ്ത്രീകളുടെ കഴിവുകള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മാറ്റത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. നിയമങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന സാമൂഹികവും ലിംഗപരവുമായ കാഴ്ചപ്പാടുകളിലേക്ക് എത്തുന്ന തരത്തില്‍ ചിന്തിക്കണം. നിയമം പ്രവര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ലിംഗനിയമങ്ങള്‍ക്കകത്ത് നിന്നായിരിക്കും അതിനെ അപനിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ചിന്തിക്കാനും, നിലനില്‍ക്കുന്ന നിയമതത്വങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനും, പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാനും കഴിയണം. ഫെമിനിസ്റ്റ് ആശയങ്ങള്‍ നിയമം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാക്കണം എന്നാണ് തന്റെ അഭിപ്രായം എന്നും, ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷനില്‍ പങ്കെടുത്തുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Justice DY Chandrachud
Justice DY Chandrachud

കോണ്‍വൊക്കേഷനില്‍ പെണ്‍കുട്ടികള്‍ ഗോള്‍ഡ് മെഡലുകള്‍ സ്വന്തമാക്കിയത് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, 'ഇന്ന് നമ്മള്‍ ജീവിക്കുന്ന കാലത്തെയും, നാളെ വരാന്‍ പോകുന്ന കാലത്തെയും സൂചിപ്പിക്കുന്നതാണിത്.' പെണ്‍കുട്ടികളുടെ ഈ വിജയങ്ങളെ അവര്‍ സമൂഹത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ഇത് പുനര്‍വിചിന്തനത്തിനുള്ള സമയമാണ്. സ്ത്രീകളുടെ അനുഭവങ്ങളും കഴിവുകളും എങ്ങനെ സമൂഹത്തിന്റെ മാറ്റത്തിന് കൃത്യമായി ഉപയോഗപ്പെടുത്താം എന്നാണ് ഇന്ന് ആലോചിക്കേണ്ടത്.

ബോംബെ ഹൈക്കോടതിയില്‍ ജഡ്ജ് ആയി നിയമിക്കപ്പെട്ട ആദ്യ കാലത്ത് സ്ഥിരം ജസ്റ്റിസ് രഞ്ജന പി ദേശായിയുടെ കൂടെ ക്രിമിനല്‍ റൂസ്റ്ററില്‍ ഇരിക്കുമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ആദ്യം കണ്ടപോലെയല്ല പിന്നീട് കൂടുതല്‍ അനുഭവങ്ങളുള്ള സ്ത്രീകളായ സഹപ്രവര്‍ത്തകരോടൊപ്പം ഇടപെട്ടതിനു ശേഷം കാണുന്നത്. അങ്ങനെയാണ് അത്യാവശ്യം ഫെമിനിസ്റ്റ് ആശയങ്ങളെല്ലാം മനസ്സിലാക്കിയത്. അദ്ദേഹം പറഞ്ഞു. ഞാനുള്‍പ്പെടെയുള്ള എല്ലാവരും പല പുതിയ കാര്യങ്ങളും പഠിക്കാനുണ്ട്, പ്രത്യേകിച്ച് നിയമം സാമൂഹിക അനുഭവങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുന്ന സമയത്ത്. ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പ്രൊഫസര്‍ ലോതിക സര്‍ക്കാറിന്റെ ക്ലാസുകള്‍ കേള്‍ക്കുന്നതിന് മുമ്പ് ക്രിമിനോളജി മനസ്സിലാക്കിയത് പൂര്‍ണ്ണമായും വ്യത്യസ്തമായായിരുന്നു. എന്നാല്‍ ഈ പ്രൊഫസറുടെ ക്ലാസുകള്‍ കേട്ടതിനു ശേഷം ക്രിമിനോളജിയില്‍ ഫെമിനിസം കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്ന് മനസിലാക്കി.

സ്ത്രീ അഭിഭാഷകരെ കുറിച്ച് അദ്ദേഹം പറഞ്ഞു, പുരുഷ കേന്ദ്രീകൃതമായ ഒരു തൊഴിലിടത്തില്‍ സ്ത്രീകള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്, അവരുടെ പ്രശ്‌നങ്ങള്‍ ആളുകള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത അവസ്ഥയുണ്ട് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ കാലം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. പാന്‍ഡെമിക് കാലത്ത് ഓണ്‍ലൈന്‍ ഹിയറിങ്ങുകള്‍ എല്ലാ കോടതികളിലും നടന്നപ്പോഴാണ് സ്ത്രീകളുടെ പങ്കാളിത്തം കൂടിയത്. സ്ത്രീയെന്ന രീതിയില്‍ ഒരുപാട് ചുമതലകള്‍ കൂടി അവര്‍ക്ക് ഇതിനൊപ്പം ചെയ്യേണ്ടിവരുന്നതിനാലാണ് പലപ്പോഴും അവര്‍ക്ക് കോടതികളില്‍ എത്താന്‍ കഴിയാത്തതെന്നും, പുരുഷന്മാരുടെ ഒരു കടല്‍ തന്നെ കോടതിയില്‍ ഇവരെ പൊതിയുമ്പോഴുള്ള ബുദ്ധിമുട്ടുകളില്ലാതെ സ്വസ്ഥമായി കോടതി വ്യവഹാരങ്ങളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ അവര്‍ക്കു കഴിഞ്ഞു എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Justice DY Chandrachud, Justice UU Lalit
Justice DY Chandrachud, Justice UU Lalit

നിങ്ങളെല്ലാവരും ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. അതിന്റെ ജനാധിപത്യപരമായ പൈതൃകം സംരക്ഷിക്കപ്പെടണം. നിയമവാഴ്ച്ച ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വവും നിങ്ങള്‍ക്കുണ്ട്. നിയമ സംവിധാനം ഒരുപാടുകാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ വിശാലമാകേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വരുന്ന നവംബര്‍ 9 നു ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കും. അദ്ദേഹത്തിന് രണ്ടു വര്‍ഷം ചീഫ് ജസ്റ്റിസ് ആയി കാലാവധിയുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in