തബ്രിസ് അന്‍സാരി
തബ്രിസ് അന്‍സാരി

ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ടകൊലപാതകം; തബ്രിസിന്റെ മൊഴിയില്‍ മര്‍ദ്ദനം പരാമര്‍ശിക്കാതെ പൊലീസ്

റാഞ്ചിയില്‍ ബൈക്ക് മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന തബ്രിസ് അന്‍സാരിയുടെ മൊഴിയില്‍ നിന്ന് പൊലീസ് മര്‍ദ്ദനത്തേക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയെന്ന് ആരോപണം. അന്വേഷണസംഘം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മൊഴിയില്‍ ക്രൂരമര്‍ദ്ദനത്തേ പറ്റിയോ പ്രതികളേ പറ്റിയോ വിവരമില്ല. ബൈക്ക് മോഷ്ടിച്ചതായുള്ള അന്‍സാരിയുടെ കുറ്റസമ്മത മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

മരത്തില്‍ കെട്ടിയിട്ട ശേഷം അന്‍സാരിയെ തല്ലിച്ചതക്കുകയായിരുന്നു. ഓരോ അടിയ്ക്കും ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കാന്‍ ആള്‍ക്കൂട്ടം ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

'സുഹൃത്തുക്കളായ നുമൈര്‍, ഇര്‍ഫാന്‍ എന്നിവര്‍ക്കൊപ്പം മതില്‍ ചാടിക്കടന്ന്, മേല്‍ക്കൂരകളില്‍ കയറി ഗ്രാമത്തില്‍ നിന്നും രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബൈക്ക് മോഷ്ടിച്ചു, മറ്റൊരു വീട്ടിലും മോഷ്ടിക്കാന്‍ ശ്രമം നടത്തി. പക്ഷെ ആളുകള്‍ കള്ളന്‍, കളളന്‍ എന്ന് വിളിച്ച് ഓടിക്കൂടി. അതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചു.' എന്ന് അന്‍സാരി പറഞ്ഞെന്നാണ് പൊലീസിന്റെ വാദം. പൊലീസിന്റെ കുറ്റസമ്മതമൊഴി നുണയാണെന്നാണ് കുടുംബം ചൂണ്ടിക്കാണിക്കുന്നത്. ലോക്കപ്പില്‍ ചെന്ന് കാണുമ്പോള്‍ അന്‍സാരി അതീവ ക്ഷീണിതനായിരുന്നെന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും അമ്മാവന്‍ മക്‌സൂദ് അലം പറയുന്നു.

മര്‍ദ്ദിച്ചതിനേക്കുറിച്ച് അവന്‍ പൊലീസിനോട് ഒന്നും പറഞ്ഞില്ലെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. പൊലീസ് അത് മനപൂര്‍വ്വം വിട്ടുകളഞ്ഞതാണ്. അത്രയും മര്‍ദ്ദനമേറ്റിട്ടും അത് കാണാന്‍ പൊലീസിന് കണ്ണില്ലായിരുന്നോ?. ഡോക്ടര്‍മാര്‍ എന്തുകൊണ്ടാണ് അവന്റെ വേദന കാണാതിരുന്നത്.

മഖ്‌സൂദ് അലം

അന്‍സാരിയെ കാണാന്‍ അനുവദിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു. കേണപേക്ഷിച്ചിട്ടും പൊലീസ് അന്‍സാരിയ്ക്ക് ചികിത്സ നിഷേധിച്ചു. മരിച്ചതിന് ശേഷമാണ് അന്‍സാരിയെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

മുസ്ലീം ആയതുകൊണ്ടാണ് അദ്ദേഹത്തെ തല്ലിച്ചതച്ചത്.

ഷാഹിസ്ത പ്രവീണ്‍, ഭാര്യ

തബ്രിസ് അന്‍സാരി
തൂണില്‍ ചേര്‍ത്തുകെട്ടി ഏഴുമണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; മുസ്ലിം യുവാവിന് ദാരുണാന്ത്യം 

ജൂണ്‍ 18ന് അറസ്റ്റ് ചെയ്യപ്പെട്ട അന്‍സാരി ജൂണ്‍ 18നാണ് മരണത്തിന് കീഴടങ്ങുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെന്ന്' ആരോപിച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അന്‍സാരിയുടെ അറസ്റ്റിന് ശേഷം ആരോഗ്യപരിശോധന നടത്തി ചികിത്സ വേണ്ടതില്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍ക്കെതിരെയും അന്വേഷണമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in