വീണ ജോര്‍ജിനെതിരെ ഐ.എം.എ, വാക്‌സിനേഷനടക്കം നിര്‍ത്തിവെക്കും, ഡോക്ടര്‍മാര്‍ക്കെതിരെ ആറ് ആക്രമണങ്ങള്‍ ഈ മന്ത്രിയിരിക്കുമ്പോ നടന്നത്

വീണ ജോര്‍ജിനെതിരെ ഐ.എം.എ, വാക്‌സിനേഷനടക്കം നിര്‍ത്തിവെക്കും, ഡോക്ടര്‍മാര്‍ക്കെതിരെ ആറ് ആക്രമണങ്ങള്‍ ഈ മന്ത്രിയിരിക്കുമ്പോ നടന്നത്
Published on

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പരസ്യ പ്രതിഷേധവുമായി ഐ.എം.എ. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ നടപടി എടുത്തില്ലെങ്കില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കുമെന്ന് ഐഎംഎ സംസ്ഥാന നേതാക്കള്‍. എറണാകുളം ആലുവയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പ്രതികരണം.

അതിക്രമം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി എടുത്തില്ലെങ്കില്‍ വാക്‌സിനേഷന്‍ അടക്കം നിര്‍ത്തിവെക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍. വീണാ ജോര്‍ജ് മന്ത്രിയായതിന് ശേഷമാണ് ആറ് ആക്രമണങ്ങള്‍ നടന്നതെന്ന് നേതാക്കള്‍. ആലുവ എസ്പി ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞ ഉത്തരം തിരുത്തി പുതിയ മറുപടി മേശപ്പുറത്ത് വെച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന പുതുക്കിയ മറുപടി ആരോഗ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചത്.

ഡോക്ടര്‍മാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ചികില്‍സ നിര്‍ത്തിവെക്കുന്നത് ഉള്‍പ്പെടെ കടുത്ത പ്രതിഷേധത്തിലേക്കാണ് ഡോക്ടര്‍മാരുടെ സംഘടന നീങ്ങുന്നത്.

മറുപടിയില്‍ സാങ്കേതിക പിഴവുണ്ടായെന്നും സെഷന്‍ ഓഫീസില്‍ വന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മന്ത്രിയുടെ മറുപടി വലിയ വിവാദമായിരുന്നു. ആഗസ്റ്റ് നാലിന് രേഖാമൂലം നല്‍കിയ മറുപടിയിലായിരുന്നു വിവാദ പരാമര്‍ശം ഉള്‍പ്പെട്ടത്.

ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയ ഉത്തരവും പിന്നാലെയിറങ്ങിയിരുന്നു.

logo
The Cue
www.thecue.in