'കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണം'; അതിജീവിത ഹൈക്കോടതിയില്‍

'കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണം'; അതിജീവിത ഹൈക്കോടതിയില്‍

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയിലുള്ള മെമ്മറി കാര്‍ഡിലുള്ളത് തന്റെ ദൃശ്യമാണ്. സ്വകാര്യത നഷ്ടപ്പെട്ടു. ദൃശ്യങ്ങള്‍ പുറത്ത് പോയാല്‍ തന്റെ ഭാവിയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണെന്നും അതിജീവിത ആവശ്യപ്പെട്ടു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മറുപടി നല്‍കി. ഹര്‍ജിയില്‍ വാദം നാളെയും തുടരും.

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ മറുപടി നല്‍കി. ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോര്‍ന്നുവെന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Related Stories

No stories found.
logo
The Cue
www.thecue.in