ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗുഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗുഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ദിലീപിന് പുറമെ കേസിലെ മറ്റ് അഞ്ച് പ്രതികളും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള ഗൂഢാലോചന കെട്ടിചമച്ച കേസാണെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ പ്രൊസിക്യൂഷന്‍ സാക്ഷികള്‍ ശക്തമല്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുന്നത്.

ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ പ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ അന്വേഷണം നടക്കുന്നത്. ഈ സാഹചര്യത്തില്‍ ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിക്കുക.

അതേസമയം, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു. ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണടക്കം മൂന്നു മൊബൈല്‍ ഫോണുകള്‍, കംപ്യുട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, രണ്ട് ഐപ്പാഡ്, പെന്‍ഡ്രൈവ് എന്നിവയാണ് പിടിച്ചെടുത്തത്.

ആലുവയിലെ ദിലീപിന്റെ പദ്മസരോവരം എന്ന വീട്, സഹോദരന്‍ അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഇന്നലെ ഒരേ സമയം റെയ്ഡ് നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in