'പിങ്ക് പൊലീസ് മോശമായി പെരുമാറിയില്ലെങ്കില്‍ പെണ്‍കുട്ടി കരഞ്ഞതെന്തിന്?', സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി

'പിങ്ക് പൊലീസ് മോശമായി പെരുമാറിയില്ലെങ്കില്‍ പെണ്‍കുട്ടി കരഞ്ഞതെന്തിന്?', സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി

തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

സാക്ഷിമൊഴികളില്‍ കുട്ടികരയുന്നു എന്ന് വ്യക്തമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ എന്ന് കോടതി പറഞ്ഞു.

പിങ്ക് പൊലീസ് മോശമായി പെരുമാറിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡിസംബര്‍ 15ന് കേസ് പരിഗണിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എത്ര പണം നല്‍കുമെന്ന കാര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

കുട്ടിയുടെ മൗലിക അവകാശം ലംഘിക്കപ്പെട്ടിട്ടില്ല. പൊലീസുകാര്‍ ചെയ്ത തെറ്റിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. അതില്‍ കൂടുതല്‍ ശിക്ഷ നല്‍കാന്‍ കഴിയില്ല. പെണ്‍കുട്ടിക്ക് വേണമെങ്കില്‍ നഷ്ടപരിഹാരം തേടി സിവില്‍ കോടതിയെ സമീപിക്കാം തുടങ്ങിയ വാദങ്ങളാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറുകയും ചീത്തവിളിക്കുകയുമൊന്നും ചെയ്തില്ലെങ്കില്‍ കുട്ടി എന്തിനാണ് കരഞ്ഞത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും കോടതി ചോദിച്ചു.

റിപ്പോര്‍ട്ടിനൊപ്പം എന്തുകൊണ്ട് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഹാജരാക്കിയില്ല? ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് എങ്ങനെ സാധിച്ചു എന്നും കോടതി ചോദിച്ചു.

കേസ് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി ഹൈക്കോടതി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in