ആളുകള്‍ നോക്കി ചിരിക്കുന്നു, മോന്‍സണ് സംരക്ഷണം നല്‍കിയത് ഏത് സാഹചര്യത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി

ആളുകള്‍ നോക്കി ചിരിക്കുന്നു, മോന്‍സണ് സംരക്ഷണം നല്‍കിയത് ഏത് സാഹചര്യത്തിലെന്ന് പൊലീസിനോട് ഹൈക്കോടതി

പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെ ഹൈക്കോടതി. ഏത് സാഹചര്യത്തിലാണ് മോന്‍സണ്‍ മാവുങ്കലിന് പൊലീസ് സംരക്ഷണം നല്‍കിയതെന്നാണ് ഹൈക്കോടതി. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാന്‍ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് ഒക്ടബോര്‍ 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ഏത് സാഹചര്യത്തിലാണ് മോന്‍സന്റെ വീടിന് പുറത്ത് പൊലീസ് സംരക്ഷണം ഒരുക്കിയത്. വിലപിടിപ്പുള്ള വസ്തുക്കള്‍ അകത്തുണ്ടെന്നാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നത്. ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും കോടതി ചോദിച്ചു.

ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണ്. ഈ വീടിന് മുന്നില്‍ പൊലീസിനെ കാണുമ്പോള്‍ സാധാരണ ജനങ്ങള്‍ എന്താണ് കരുതേണ്ടത്. പൊതുസമൂഹം എന്താണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത് എന്നും കോടതി ചോദിച്ചു.

പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത് വഴി മോന്‍സന്റെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ നടന്നത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ചേര്‍ത്തല സിഐ ആയിരുന്ന പി ശ്രീകുമാര്‍ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇതില്‍ ആരോപണവിധേയരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. അതിനാല്‍ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in