ബിജെപിക്ക് താല്‍പ്പര്യമുള്ള ജ്വല്ലറിക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന തോന്നല്‍ സമൂഹത്തിലുണ്ട്: ഹരീഷ് വാസുദേവന്‍

ബിജെപിക്ക് താല്‍പ്പര്യമുള്ള ജ്വല്ലറിക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന തോന്നല്‍ സമൂഹത്തിലുണ്ട്: ഹരീഷ് വാസുദേവന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിരുന്നില്ലെന്ന് പറഞ്ഞ കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ സ്ഥലംമാറ്റിയതിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍. എന്‍ഐഎ കൂടി മറ്റു വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനാല്‍ കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയെങ്കിലും സഹായിക്കാന്‍ പറ്റുമെന്നത് വെറും തെറ്റിദ്ധാരണ ആണ്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ പാതിവഴിയില്‍ മാറ്റിയാല്‍ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ബിജെപിക്ക് ക്ക് താല്‍പ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടെന്ന തോന്നല്‍ സമൂഹത്തില്‍ ശക്തമാണ്. മറിച്ചാണെന്ന് കസ്റ്റംസ് തെളിയിക്കട്ടെയെന്നും ഹരീഷ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ്. കേസന്വേഷത്തെ വഴി തിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വാധീനം ഉണ്ടായി എന്ന ആരോപണം വരുന്നു. "എന്നെ ആരും വിളിച്ചിട്ടില്ല" എന്ന് ജോയന്റ് കമ്മീഷണർ അനീഷ് രാജൻ പറയുന്നു. അനീഷ് രാജനെതിരെ BJP പ്രസിഡണ്ട് സുരേന്ദ്രൻ പരസ്യ പ്രസ്താവനയുമായി വരുന്നു.

കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കവേ പ്രിവന്റീവ് കമ്മീഷണർ സുമിത്ത്കുമാർ അറിയാതെ, അറിഞ്ഞെന്ന് വ്യാജമായി പറഞ്ഞു കസ്റ്റംസ് കമ്മീഷണർ പ്രധാന ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുന്നു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.സുമിത്ത്കുമാർ തന്റെ അതൃപ്തി കേന്ദ്രത്തെ അറിയിക്കുന്നു. ഉത്തരവ് തൽക്കാലം മരവിപ്പിക്കുന്നു.

ജോയിന്റ് കമ്മീഷണർ അനീഷ് രാജൻ കസ്റ്റംസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളാണ്. CPIM അനുഭാവിയുമാണ്. ഏത് ഉദ്യോഗസ്ഥർക്കാണ് രാഷ്ട്രീയ അനുഭാവം ഇല്ലാത്തത്? അത് പാടില്ലെന്ന് എവിടെയാണ് പറയുന്നത്? തന്റെ ഏതെങ്കിലും കേസിൽ അനീഷ് സത്യസന്ധമല്ലാതെ അന്വേഷിച്ചതായി ഒരു പരാതി എങ്കിലും നാളിതുവരെ ഉണ്ടായിട്ടുണ്ടോ? പിന്നെങ്ങനെ ഇതൊരു കാരണമാകും?

മുൻപ് കേരളത്തിൽ നടന്ന മിക്ക സ്വർണ്ണ കള്ളക്കടത്തും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണെന്ന് തെളിയിച്ചതും അതൊക്കെ പിടിച്ചതും ശിക്ഷിച്ചതും നിരന്തരമായി സ്വർണ്ണവേട്ട തുടങ്ങിയതും സുമിത്ത്കുമാർ-അനീഷ് ടീം വന്നശേഷമാണ്.

NIA കൂടി മറ്റു വിശദാംശങ്ങൾ അന്വേഷിക്കുന്നതിനാൽ കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ആരെയെങ്കിലും സഹായിക്കാൻ പറ്റുമെന്നത് വെറും തെറ്റിദ്ധാരണ ആണ്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ പാതിവഴിയിൽ മാറ്റിയാൽ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

BJP ക്ക് താൽപ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടെന്ന തോന്നൽ സമൂഹത്തിൽ ശക്തമാണ്. മറിച്ചാണെന്ന് കസ്റ്റംസ് തെളിയിക്കട്ടെ.

സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ കോള്‍ വന്നോ എന്ന ചോദ്യത്തിന് ആരും വിളിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയ കൊച്ചി കസ്റ്റംസ് അനീഷ് ബി രാജിനെ നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ അനീഷ് രാജിന് സിപിഐഎം ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. അനീഷ് രാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും ആരോപിച്ചിരുന്നു. അനീഷ് ബി രാജന്റെ സഹോദരന്‍ എറണാകുളത്തെ പ്രമുഖ സിപിഐഎം നേതാവാണെന്നതും ബിജെപി ആരോപണത്തോടൊപ്പം ഉയര്‍ത്തിക്കാട്ടിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ ഐ എയും കസ്റ്റംസും രണ്ട് തട്ടിലാണെന്ന് തുടക്കത്തില്‍ ആരോപണമുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കാര്‍ഗോ ക്ലിയറിംഗ് ഏജന്‍സ് അസോസിയേഷന്‍ സംഘടനാ നേതാവ് ഹരിരാജിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണം പിടിച്ചെടുത്ത സമയത്ത് കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. കസ്റ്റംസിലേക്ക് ആദ്യം വിളിച്ച ബിഎംഎസ് നേതാവ് ഹരിരാജാണെന്ന് സിപിഐഎം നേതാക്കളും ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in