വാളിനെക്കാള്‍ മികച്ച ആയുധങ്ങള്‍ കണ്ടെത്തണം, മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വ നേതാക്കളുടെ കൊലവിളി

വാളിനെക്കാള്‍ മികച്ച ആയുധങ്ങള്‍ കണ്ടെത്തണം, മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വ നേതാക്കളുടെ കൊലവിളി

മുസ്ലിങ്ങളെ കൂട്ടക്കൊലചെയ്യണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ നേതാക്കളുടെ പ്രസംഗം. ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ ധര്‍മ സന്‍സദ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദുത്വ നേതാക്കള്‍ മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസംഗിച്ചത്.

മുസ്ലിങ്ങളെ കൊല്ലാന്‍ വാളുകള്‍ പോര, അതിലും മികച്ച ആയുധങ്ങള്‍ കണ്ടെത്തണം. അത് ഉള്ളവര്‍ക്ക് മാത്രമേ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ സാധിക്കൂ എന്നാണ് ഹിന്ദുത്വ നേതാക്കളുടെ ആഹ്വാനം.

മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തതിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് അശ്വിനി ഉപാധ്യായ് അടക്കമുള്ളവരും ഹരിദ്വാറിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ മായും മുസ്ലിങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നതിന് ആഹ്വാനം ചെയ്തു.

'നിങ്ങള്‍ക്ക് അവരെ ഇല്ലാതാക്കണമെങ്കില്‍ അവരെ കൊന്ന് ജയിലില്‍ പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. 20 ലക്ഷത്തോളം വരുന്ന മുസ്ലിങ്ങളെ കൊല്ലാന്‍ 100 പേരെ മതി. ഞങ്ങളായിരിക്കും വിജയികള്‍. പുസ്തകങ്ങളും വേദങ്ങളും മടക്കിവെക്കൂ, ആയുധങ്ങളെടുക്കൂ,' എന്നാണ് അന്നപൂര്‍ണ മായുടെ വിദ്വേഷ പ്രസംഗം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കൊപ്പം നിന്നു എന്ന ഒറ്റ കാരണത്താല്‍ അദ്ദേഹത്തെ താന്‍ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ബീഹാറില്‍ നിന്നുള്ള ഹിന്ദുത്വ നേതാവായ ധരമംദാസ് മഹാരാജ് പറഞ്ഞത്.

ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ മണ്ണാണ് എന്നും ഇവിടെ ഈദോ ക്രിസ്തുമസോ ഒന്നും ആഘോഷിക്കരുതെന്ന് ഹരിദ്വാറിലെ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ചെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് ശങ്കരാചാര്യ ട്രസ്റ്റ് പ്രസിഡന്റായ സ്വരൂപ് പറഞ്ഞത്.

സോഷ്യല്‍ മീഡയിയില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in