രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവ്, ബാലിശമായ പെരുമാറ്റം പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചു; രാജിക്കത്തില്‍ ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവ്, ബാലിശമായ പെരുമാറ്റം പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചു; രാജിക്കത്തില്‍ ഗുലാം നബി ആസാദ്

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്നും 2013ല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായതിന് ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചന സംവിധാനങ്ങളും തകര്‍ത്തെന്നും ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് ഗുലാം നബി ആസാദ് രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചത്. അഞ്ച് പേജുകളിലായി എഴുതിയ രാജിക്കത്തില്‍ 2014ല്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമാകാന്‍ പ്രധാനകാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഗാന്ധിയാണെന്നും ഗുലാം നബി ആസാദ് പറയുന്നു.

''രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് അദ്ദേഹത്തെ താങ്കള്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷം അതുവരെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു കൂടിയാലോചന സംവിധാനം അദ്ദേഹം പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. രാഹുലിന്റെ ബാലിശമായ പെരുമാറ്റം 2014ലെ തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചു,'' ഗുലാം നബി ആസാദ് പറഞ്ഞു.

മുതിര്‍ന്നതും പരിചയ സമ്പന്നരുമായ നേതാക്കളെ മുഴുവന്‍ രാഹുല്‍ ഗാന്ധി മാറ്റി നിര്‍ത്തി. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്ത അനുനായികളുടെ ഒരു കൂട്ടം പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 നേതാക്കളില്‍ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചും സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കളില്‍ ഗുലാം നബി ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എ.ഐ.സി.സി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആസാദിനെ നീക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in