'സ്വര്‍ണക്കടത്തുമായി ബന്ധമില്ല, സ്വര്‍ണമയച്ചവരുടെ പുറകെ പോകൂ', താനും കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

'സ്വര്‍ണക്കടത്തുമായി ബന്ധമില്ല, സ്വര്‍ണമയച്ചവരുടെ പുറകെ പോകൂ', താനും കുടുംബവും ആത്മഹത്യയുടെ വക്കിലെന്ന് സ്വപ്‌ന സുരേഷ്

സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ്. കാര്‍ഗോ ഇതുവരെ ക്ലിയറായില്ലെന്ന് യുഎഇ ഡിപ്ലോമാറ്റ് വിളിച്ച് പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. വേറൊന്നും അറിയില്ല. സ്വര്‍ണം അയച്ചവരെ കുറിച്ചാണ് യഥാര്‍ത്ഥ അന്വേഷണം വേണ്ടതെന്നും പുറത്തു വന്ന ഓഡിയോ ക്ലിപ്പില്‍ സ്വപ്‌ന പറയുന്നു. തനിക്ക് മുഖ്യമന്ത്രിയുമായോ മറ്റ് മന്ത്രിമാരുമായോ ബന്ധമില്ലെന്നും സ്വപ്‌ന പറയുന്നുണ്ട്.

സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം:

ഞാന്‍ സ്വപ്ന സുരേഷ്. എക്സ് സെക്രട്ടറി ടു കോണ്‍സുലേറ്റ് ഓഫ് യുഎഇ. അല്ലെങ്കില്‍ സ്പേസ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ഓപറേഷന്‍സ് മാനേജര്‍. അല്ലെങ്കില്‍ എല്‍സ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന കള്ളക്കടത്ത് കാരി. അല്ലെങ്കില്‍ ബോണ്‍ ക്രിമിനല്‍. എനിക്ക് നിങ്ങളോട് പറയേണ്ട ഒരു കാര്യം, യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല, ഒരു പങ്കുമില്ല.

ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്, കാര്‍ഗോ ഇതുവരെ ക്ലിയര്‍ ആയില്ലെന്ന് ഇതാരുടെ പേരിലാണോ വന്നത് അദ്ദേഹം വിളിച്ചു പറഞ്ഞു. അതൊന്ന് അന്വേഷിച്ചിട്ട് പറയാന്‍ പറഞ്ഞു. ഞാന്‍ അന്വേഷിച്ചു അവിടുത്തെ എസി രാമ മൂര്‍ത്തി സാറിനോട് ചോദിച്ചു. യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാര്‍ഗോ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞു. ശരി എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റുമായി എനിക്ക് ബന്ധമില്ല. കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്ട്രേറ്റിവ് വര്‍ക്ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി ഒരു പാട് ഉന്നതരമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്.

എനിക്കും കുടുംബത്തിനുമെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. മുഖ്യന്മാരുടെ കൂടെ നൈറ്റ് ക്ലബ്ബില്‍ കയറിയിറങ്ങി നടക്കുന്ന എന്നൊക്കെയാണ്. തിരുവനന്തപുരത്ത് ഏത് നൈറ്റ് ക്ലബ്ബാണ് ഉള്ളത്? ഏതെങ്കിലും മുഖ്യന്റെ കൂടെ കയറിയിറങ്ങിയത് തെളിയിക്കാമോ? നിങ്ങള്‍ പറയുന്നത് ഒരു മുഖ്യനെയും ബാധിക്കില്ല കാരണം അങ്ങനെ ആരുമില്ല.

ഇപ്പോള്‍ ഭരിക്കുന്ന മന്ത്രിസഭയിലെ ആരെയും എനിക്കറിയില്ല, അവരാരും എന്നെ പിന്തുണയ്ക്കാനുണ്ടാകില്ല. യുഎഇ കോണ്‍സുലേറ്റിലെ സെക്രട്ടറിയുടെ മുഖം പോലും അവര്‍ക്ക് ഓര്‍മയുണ്ടാകില്ല. കേരളത്തിലേക്ക് സ്വര്‍ണം അയച്ചവരുടെ പുറകെ നിങ്ങള്‍ പോകണം. കേരളത്തിലെത്തിയ പാവപ്പെട്ടവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാതെ, യഥാര്‍ത്ഥ നടപടി എടുക്കണം.

എന്റെ പിന്നില്‍ ഒരു മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്പീക്കറോ ഇല്ല. എല്ലാ മന്ത്രിമാരോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്, ഓരോ പരിപാടികള്‍ക്ക് ക്ഷണിക്കാന്‍. എന്നെ കുറിച്ച് നിങ്ങള്‍ക്ക് അന്വേഷിക്കാം.

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുക. അവര്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക. അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്‍ക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്.

സ്പേസ് പാര്‍ക്കില്‍ ജിവനക്കാരിയായിരുന്നിട്ട് എന്തിന് യുഎഇ കോണ്‍സുലേറ്റില്‍ കയ്യിട്ടു എന്ന് നിങ്ങള്‍ ചോദിക്കും. അത് ഞാന്‍ ജനിച്ചു വളര്‍ന്ന യുഎഇയോടുള്ള സ്നേഹമാണ്. യുഎഇയെ ഞാന്‍ ചതിക്കില്ല.

എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കില്‍ കൊണ്ടു നിര്‍ത്തി. ഇതില്‍ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറി നില്‍ക്കുന്നത്.' സ്വപ്‌ന പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in