ശിവശങ്കറിനെ സരിത് നിരവധി തവണ വിളിച്ചതിന്‌ തെളിവ്‌ ; സ്വപ്‌ന വിളിച്ചവരില്‍ മന്ത്രി കെ.ടി ജലീലും

ശിവശങ്കറിനെ സരിത് നിരവധി തവണ വിളിച്ചതിന്‌
തെളിവ്‌ ; സ്വപ്‌ന വിളിച്ചവരില്‍ മന്ത്രി കെ.ടി ജലീലും
Published on

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ് എന്നിവരുടെ ഫോണ്‍ കോള്‍ രേഖകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സരിത് നിരവധി തവണ വിളിച്ചെന്ന് ഫോള്‍വിളി രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് രേഖകള്‍ പുറത്തുവിട്ടത്. സ്വപ്‌ന വിളിച്ചവരില്‍ മന്ത്രി കെടി ജലീലുമുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ സ്വപ്‌നയും സരിത്തും നിരവധി തവണ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. എം ശിവശങ്കറിന്റെ ഓദ്യോഗിക ഫോണിലേക്കാണ് സരിത്തും സ്വപ്‌നയും പല പ്രാവശ്യം വിളിച്ചിരിക്കുന്നത്.

ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 നും ഇടയില്‍ പലതവണ സരിത് ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ഏപ്രില്‍ 20, 28, മെയ് 5,6,8,14, ജൂണ്‍ 1 തിയ്യതികളിലാണ് സരിത് ശിവശങ്കറുമായി ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷ് 9 തവണ മന്ത്രി കെടി ജലീലുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ജൂണ്‍ 1, 2, 5, 8, 16, 23,24,25,26 തിയ്യതികളിലാണ് സംസാരിച്ചത്. എന്നാല്‍ റംസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റ് പാവപ്പെട്ടവര്‍ക്ക് റിലീഫ് കിറ്റുകള്‍ വിതരണം ചെയ്യാറുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് സംസാരിച്ചതെന്നുമാണ് കെടി ജലീലിന്റെ വിശദീകരണം. യുഎഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ട പ്രകാരമാണ് സ്വപ്‌ന സുരേഷുമായി സംസാരിച്ചത്. അതേസമയം സരിത്തും സ്വപ്‌നയും അറ്റാഷെയെയും നിരന്തരം വിളിച്ചിട്ടുണ്ട്. ഒളിവില്‍ പോകുന്നതിന് മുന്‍പ് സ്വപ്‌ന സുരേഷ് സെക്രട്ടറിയേറ്റിന് സമീപമുണ്ടായിരുന്നുവെന്ന് ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തവുമാണ്.

logo
The Cue
www.thecue.in