‘ചെയ്യുകയില്ല, ചെയ്യിക്കുകയുമില്ല’; ദേശീയപാത വികസനത്തില്‍ കേന്ദ്രത്തിന്റെ നിസ്സഹകരണത്തിനെതിരെ മന്ത്രി ജി സുധാകരന്‍
ദേശീയ പാത വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സഹകരണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ദേശീയ പാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനൊപ്പം സഞ്ചരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയപാത 66 ല്‍ നാല് വരി പാത നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. എന്നിട്ടും 1 കി.മീ റോഡ് പോലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കാന്‍ തയ്യാറായിട്ടില്ല. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് മേഖലകള്‍ ടെണ്ടര്‍ ചെയ്തിട്ട് ഒന്നര വര്‍ഷം ആയിട്ടും ടെണ്ടര്‍ തുറന്ന് കരാറുകാരെ നിശ്ചയിക്കാതെ എന്‍എച്ച്എഐ നീട്ടികൊണ്ട് പോകുകയാണെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര റെയില്‍വേ ഒന്നരവര്‍ഷമായി തികച്ചും ഉത്തരവാദിത്വ ശൂന്യമായി പെരുമാറുകയാണ്. ചെയ്യുകയുമില്ല, ചെയ്യിക്കുകയുമില്ലെന്ന നിലപാടാണ് റെയില്‍വേയുടെ നയം. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ദേശീയപാത നാലുവരിവികസനത്തില്‍ കേരളത്തെ സഹായിച്ചിട്ടില്ല. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും ഇതുവരെ സഹായിച്ചിട്ടില്ല.
പൊതുമരാമത്ത് മന്ത്രി
ഭൂമി വിലയുടെ കാര്യത്തില്‍ 25 ശതമാനം സംസ്ഥാനം വഹിക്കണം എന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് പോലും പ്രവിഷ്യകള്‍ നിര്‍ബന്ധിച്ചിരുന്നില്ല. ഇപ്പോള്‍ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്നും നിര്‍ബന്ധിക്കുന്നു. 2018 ഏപ്രിലില്‍ കോഴിക്കോട് ബൈപ്പാസ് കരാര്‍ ഏറ്റെടുത്ത കമ്പനി പണി തുടങ്ങിയിട്ടില്ല. മണ്ണുത്തി-വടക്കഞ്ചേരി റോഡും കരാറെടുത്ത് കാലതാമസം വരുത്തി പ്രവൃത്തി തടസ്സപ്പെടുത്തിയിരിക്കുന്നതും ഇതേ കമ്പനിയാണ്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും കമ്പനിക്കെതിരെ ഒരു ശിക്ഷാ നടപടിയും ദേശീയ പാത ആതോറിര്‌റി സ്വീകരിക്കുന്നില്ലായെന്നത് അത്ഭുതപ്പെടുത്തുന്നു. സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമായിരുന്നെന്നും ജി സുധാകരന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ജി സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്‍റെ ദേശീയപാത അതോറിറ്റി ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം പലപ്പൊഴും സഞ്ചരിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയപാത 66 ല്‍ നാല് വരി പാത നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. എന്നിട്ടും 1 കി.മീ റോഡ് പോലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കാന്‍ തയ്യാറായിട്ടില്ല.
കാസര്‍ഗോഡ് ജില്ലയിലെ രണ്ട് മേഖലകള്‍ ടെണ്ടര്‍ ചെയ്തിട്ട് ഒന്നര വര്‍ഷം ആയിട്ടും ടെണ്ടര്‍ തുറന്ന് കരാറുകാരെ നിശ്ചയിക്കാന്‍ തയ്യാറായിട്ടില്ല. കരാറുകാരെ നിശ്ചയിക്കാതെ എന്‍.എച്ച്.എ.ഐ നീട്ടികൊണ്ട് പോകുന്നു. ഭൂമി വിലയുടെ കാര്യത്തില്‍ 25% സംസ്ഥാനം വഹിക്കണം എന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് പോലും പ്രവിഷ്യകള്‍ നിര്‍ബന്ധിച്ചിരുന്നില്ല. ഇപ്പോള്‍ 25% സംസ്ഥാനം വഹിക്കണമെന്നും നിര്‍ബന്ധിക്കുന്നു.
ദേശീയപാത അത്യാവശ്യമായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ച് കൂട്ടി 25% നല്‍കാന്‍ തീരുമാനിക്കുകയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ ഈ കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച തുടര്‍ തീരുമാനം കേന്ദ്രത്തില്‍ നിന്നും കാത്തിരിക്കുകയാണ്.
കോഴിക്കോട് ബൈപ്പാസ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി 2018 ഏപ്രില്‍ മാസത്തില്‍ കരാര്‍ വെച്ചുവെങ്കില്‍ ഈ ദിവസം വരെ പ്രവൃത്തി തുടങ്ങിയിട്ടില്ല. കരാര്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് അറിഞ്ഞത്.
ഇക്കാര്യത്തില്‍ കരാര്‍ കമ്പനിക്കെതിരെ ചട്ടപ്രകാരമുള്ള നടപടി സ്വീകരിച്ച് കമ്പനിയുടെ നഷ്ടോത്തരവാദിത്വത്തില്‍ പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്ത് വേറെ ഏജന്‍സിയെക്കൊണ്ട് ചെയ്യിക്കാമായിരുന്നു.
പ്രസ്തുത കോഴിക്കോട് ബൈപ്പാസില്‍ നിലവിലുള്ള റോഡ് കുഴികള്‍ വന്നിട്ടും കരാറെടുത്ത കമ്പനിയോ, ചുമതലയുള്ള എന്‍.എച്ച്.എഐയോ മെയിന്‍റനന്‍സ് ചെയ്യാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
മണ്ണുത്തി-വടക്കഞ്ചേരി റോഡും കരാറെടുത്ത് കാലതാമസം വരുത്തി പ്രവൃത്തി തടസ്സപ്പെടുത്തിയിരിക്കുന്നതും ഇതേ കമ്പനിയാണ്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും കമ്പനിക്കെതിരെ ഒരു ശിക്ഷാ നടപടിയും എന്‍.എച്ച്.എ.ഐ സ്വീകരിക്കുന്നില്ലായെന്നത് അത്ഭുതപ്പെടുത്തുന്നു.
സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവൃത്തികളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ക്രിമിനല്‍ കേസുകള്‍ എടുത്ത് നടപടിയെടുത്തിട്ടുണ്ട്.
ആലപ്പുഴ ബൈപ്പാസ് 7 കോടി രൂപ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അടച്ചിട്ടും കേന്ദ്ര റെയില്‍വേ ഒന്നരവർഷമായി തികച്ചും ഉത്തരവാദിത്വ ശൂന്യമായി പെരുമാറുകയാണ്. ചെയ്യുകയുമില്ല, ചെയ്യിക്കുകയുമില്ലെന്ന നിലപാടാണ് റെയില്‍വേയുടെ നയം.
കൊല്ലം ബൈപ്പാസിന്‍റെ സൗന്ദര്യ വത്കരണം, സുരക്ഷാ പ്രവർത്തനങ്ങള്‍, ജംഗ്ഷന്‍ വികസനം, ഉടനീളം ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി 17 കോടിയുടെ അടങ്കല്‍ കേന്ദ്രത്തിന് സമർപ്പിച്ചിട്ട് 8 മാസം കഴിഞ്ഞു. യാതൊരു അനുകൂല നിലപാടും കേന്ദ്രം ഇതുവരെ സ്വീകരിച്ചിട്ടില്ല.
കേന്ദ്രത്തിൽ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ദേശീയപാത നാലുവരിവികസനത്തില്‍ കേരളത്തെ സഹായിച്ചിട്ടില്ല. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും ഇതുവരെ സഹായിച്ചിട്ടില്ല. ഇനി അത് തിരുത്തുമെന്നും കാസര്‍ഗോഡ് നിന്നും ഉടനെ പണി ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.