ഓഡി കാര്‍ പിന്തുടര്‍ന്നത് അപകട കാരണമായി, മുന്‍ മിസ് കേരള അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍

ഓഡി കാര്‍ പിന്തുടര്‍ന്നത് അപകട കാരണമായി, മുന്‍ മിസ് കേരള അടക്കമുള്ളവര്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ മരിക്കാനിടയായ കാറപകടത്തിന് കാരണം മറ്റൊരു കാര്‍ പിന്തുടര്‍ന്നതാണെന്ന് വെളിപ്പെടുത്തല്‍. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ ആണ് പൊലീസിന് മൊഴി നല്‍കിയത്.

പാര്‍ട്ടിക്ക് ശേഷം ഈ കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നുവെന്നാണ് റഹ്‌മാന്‍ പൊലീസിനോട് പറഞ്ഞത്. തേവര ഭാഗത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകെയായി ഓഡി കാര്‍ വേഗത്തില്‍ വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസീന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡ്രൈവര്‍ക്കെതിരെ പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. റഹ്‌മാന്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതാണോ എന്നും പൊലീസ് അന്വേഷിക്കും.

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമയായ റോയ് ആണോ എന്നും പൊലീസിന് സംശയമുണ്ട്. ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നതുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ദൃശ്യങ്ങള്‍ ഉടമ നശിപ്പിച്ചുവെന്നാണ് കരുതുന്നത്.

ഡിജെ പാര്‍ട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് സംശയിക്കുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും.

ഒക്ടോബര്‍ 31ന് രാത്രി നടന്ന പാര്‍ട്ടികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നത്. അന്‍സിയും അന്‍ജനയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ആഷിഖ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in